തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 63,538 തപാല്‍ ബാലറ്റുകള്‍ വിതരണം ചെയ്തതില്‍ 7924 എണ്ണം മാത്രമാണ് വരാണാധികാരിക്ക് ലഭിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. താപാല്‍ വോട്ടുകളില്‍ തിരുമറി നടന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടയിലാണ് തിരികെ ലഭിച്ച തപാല്‍ വോട്ടുകളുടെ എണ്ണത്തില്‍ കുറവുള്ളതായി ടിക്കാറാം മീണ തന്നെ അറിയിച്ചിരിക്കുന്നത്.
തലസ്ഥാനത്ത് നിന്നുമാണ് കൂടുതല്‍ തപാല്‍ വോട്ടുകള്‍ തിരികെ ലഭിച്ചത്. തിരുവനന്തപുരത്ത് വിതരണം ചെയ്ത 5852 ബാലറ്റുകളില്‍ 1048 എണ്ണം തിരികെയെത്തി. 5807 ബാലറ്റുകളാണ് കൊല്ലത്ത് വിതരണം ചെയ്തത്. ഇതില്‍ 759 എണ്ണമാണ് തിരികെ എത്തിയത്. കണ്ണൂരില്‍ 4748 തപാല്‍ ബാലറ്റുകളില്‍ 847 എണ്ണവും ചാലക്കുടിയില്‍ 1471 ബാലറ്റുകളില്‍ 24 എണ്ണവും തിരികെയെത്തി. അതേസമയം വോട്ടെണ്ണുന്ന ദിവസം രാവിലെ എട്ടു മണിവരെ തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കുമെന്നും മീണ അറിയിച്ചു.
പോലീസിന്റെ തപാല്‍ വോട്ടുകളില്‍ തിരിമറി കാട്ടിയതുമായി ബന്ധപ്പെട്ട് പോലീസ് കമാന്‍ഡോയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും 15-ന് അന്തിമ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അസോസിയേഷന് നേതാവിന്റെ ആവശ്യപ്രകാരം തപാല്‍ ബാലറ്റ് ശേഖരിക്കുന്നതായി ശബ്ദസന്ദേശം പ്രചരിപ്പിച്ച ശ്രീപത്മനാഭ എന്ന വാട്സാപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ശബ്ദസന്ദേശമയച്ച വൈശാഖിനെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐആര്‍ ബറ്റാലിയനിലെ പോലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്കുമാര്‍, മണിക്കുട്ടന് എന്നിവര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
തപാല്വോട്ടിങ്ങില് തിരിമറി കണ്ടെത്തിയിട്ടുണ്ടെങ്കിലും ബാലറ്റുകള്‍ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ വകുപ്പുകളുടെയും ബാലറ്റുകള്ക്കിടയില്നിന്ന് പോലീസിന്റെമാത്രം കണ്ടെടുക്കുക ശ്രമകരമാണ്.
ബാലറ്റുകള്‍ക്ക് അപേക്ഷിച്ച ഒട്ടേറെ പോലീസുകാര്‍ ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാഡ്യൂട്ടിയിലുമാണ്. ഇവര്‍ 20-നുശേഷമേ തിരിച്ചെത്തൂ. തപാല്‍ വോട്ട് ചെയ്തവരില്‍നിന്ന് മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാനുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: