തൃശൂര്‍: ഐഎസ് ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ഇത്തവണ വന്‍ സുരക്ഷ ഏര്‍പ്പെടുത്തും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പല കേന്ദ്ര ഏജന്‍സികളും ഇത്തവണ തൃശൂരില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കും. 160 ബോംബുവിദഗ്ധര്‍ ഇതിനായി പൂര നഗരിയിലേക്ക് എത്തുന്നത്.
അതേസമയം പൂരം കാണാനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. പൂരംദിവസമായ 13-ന് വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധിക്കുന്നതാണ്. പരിശോധനയ്ക്കായി പടിഞ്ഞാറെഗോപുരനടയിലും കിഴക്കേഗോപുരനടയിലും അത്യാധുനികസംവിധാനങ്ങള്‍ സജ്ജീകരിക്കും. നിലവില്‍ പൂരത്തിന് ഭീഷണി ഒന്നുമില്ല, എന്നാല്‍ ശ്രീലങ്കയിലെ സംഭവ വികാസങ്ങള്‍ മുന്‍ നിര്‍ത്തി സുരക്ഷ ഒരുക്കുകയാണെന്നും തൃശൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ അറിയിച്ചു.
ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് സുരക്ഷാസംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംശയാസ്പദമായി വ്യക്തികളെ കാണുകയോ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ പോലീസിനെ അറിയിക്കണമെന്ന് ഐജി പറഞ്ഞു. വിവിഐപി ഗാലറിയില്‍ അടക്കം കര്‍ശ്ശനമായ പരിശോധന നടത്തും.
സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്ക്വാഡ് ഉണ്ടായിരിക്കും. 40 ഡോര്‍ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്ടറുകളാണ് ഉപയോഗിക്കുന്നത്. 10 ഡോഗ് സ്ക്വാഡുകളും സേവനത്തില്‍ ഉണ്ടായിരിക്കും. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിര്‍വീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി തീരദേശ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള നിരവധി കെട്ടിടങ്ങളില്‍ ബൈനോക്കുലറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വടക്കുന്നാഥക്ഷേത്രം, തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 ക്യാമറകളിലൂടെയുള്ള തത്സമയദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും.
ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് സമയങ്ങളില്‍ ഇരുദേവസ്വങ്ങളും നിശ്ചയിച്ച ബാഡ്ജ് അണിഞ്ഞ വൊളന്റിയര്‍മാരെയല്ലാതെ തൊട്ടടുത്ത പരിസരത്തേക്ക് ആരെയും കടത്തിവിടില്ല. പൂരം കാണാനെത്തുന്നവര്‍ ബാഗിനു പുറമേ പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുവരരുതെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു. ഗ്യാസ് സിലിന്‍ഡറുകള്‍ ഉപയോഗിച്ചുള്ള ബലൂണ്‍, ഭക്ഷണശാല എന്നിവ പൂരപ്പറമ്പില്‍ അനുവദിക്കില്ല. ആനത്തൊഴിലാളികള്‍, ആന ഉടമസ്ഥര്‍, സഹായികള്‍, വെടിക്കെട്ടുതൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖ നല്കി.
എല്ലാ പൂരക്കമ്മിറ്റി ഭാരവാഹികളുടെയും വൊളന്റിയര്‍മാരുടെയും വിവരം പോലീസ് പരിശോധിച്ചു. വാദ്യകലാകാരന്മാര്ക്കും ബാഡ്ജ് നിര്‍ബന്ധമാക്കി. എല്ലാ വാദ്യോപകരണങ്ങളും സ്കാന്‍ ചെയ്യും. അപരിചിതര്‍ക്ക് വീടോ വാഹനമോ നല്‍കരുതെന്ന് നിര്‍ദ്ദേശമുണ്ട്. രേഖകളും ഫോട്ടോയും നല്‍കാത്തവര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കരുത്. അടിയന്തരമായി സിം കാര്‍ഡോ ഫോണോ അന്വേഷിച്ചെത്തുന്ന അപരിചിതരുടേയും ഹോട്ടലുകളില്‍ താമസത്തിനായി എത്തുന്ന വിദേശികളുടേയും വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് കര്‍ശ്ശന നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: