ഭുവനേശ്വര്‍ : ഫോനി ചുഴലിക്കാറ്റ് വീശിയ ഒഡീഷയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശക്തമായ മഴയും ചുഴലിക്കാറ്റും മൂലം ഒഡീഷയിലെ തീര ദേശങ്ങളില്‍ എട്ടുദിവസമായി വെള്ളവും വൈദ്യുതിയുമില്ല. ഇത് പുനസ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4.5 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പുരി നഗരത്തില്‍ മാത്രം 1.5 ലക്ഷം വൈദ്യുതി കാലുകള്‍ തകര്‍ന്നു. അതേസമയം ഫോനിക്ക് ശേഷം സംസ്ഥാനത്ത് കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. അതിനിടെ വൈദ്യുതി പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഭുവനേശ്വറിന് സമീപം ഗരേജ് ഛക്കില്‍ ആയിരങ്ങള്‍ റോഡ് ഉപരോധിച്ചു. വിവിധയിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സമരത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധപ്പെട്ടു. ഞായറാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന് സമരക്കാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പുരി, ഖുര്‍ദ, കട്ടക്ക്, ജഗത് സിങ്പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കേന്ദ്രം കൂടുതല്‍ മണ്ണെണ്ണ അനുവദിക്കണമെന്നും പണ ദൗര്‍ലഭ്യം ഒഴിവാക്കാനായി എടിഎമ്മുകളില്‍ കൂടുതല്‍ പണം നിക്ഷേപിക്കണമെന്നും മുഖ്യമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മേയ് മൂന്നിനാണ് ഒഡീഷയെ വിറപ്പിച്ച് ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 11 ലക്ഷം പേരെ കുടിയൊഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. എങ്കിലും ഫോനിയെ തുടര്‍ന്ന് 41 പേര് മരിക്കുകയും 5.08 ലക്ഷം വീടുകള്‍ തകരുകയും 34.56 ലക്ഷം കന്നുകാലികള്‍ ചാവുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ റെയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: