കാട്ടാക്കട: ജീവിതം കൂട്ടിമുട്ടിക്കാന്‍ ഒരു സവാരിക്കായി കാതോര്‍ക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍. സ്വന്തം കുടുംബത്തിന്റെ പട്ടിണി മാറ്റുന്നതിനൊപ്പം ദുരിതമനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പണമെന്ന നന്മ മനസില്‍ സൂക്ഷിക്കുന്നവര്‍. നെയ്യാര്‍ ഡാം ടാക്സി – റിക്ഷാ വെല്‍ഫയര്‍ അസോസിയേഷനില്‍ അംഗങ്ങളായ ഒരുകൂട്ടം ഡ്രൈവര്‍മാരാണ് കാരുണ്യ സവാരിക്ക് ബ്രേക്കിടാന്‍ കൂട്ടാക്കാതെ പായുന്നത്.
ജാതിയും മതവും രാഷ്ട്രീയവും ഇവിടുത്തെ ഡ്രൈവര്‍മാരെ സ്വാധീനിക്കാറില്ല. അവരെ സ്വാധീനിക്കുന്നതും സ്പര്‍ശിക്കുന്നതും അപരന്റെ തേങ്ങലുകളാണ്. ദാരിദ്ര്യത്തിന്റെ നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്നവര്ക്കായി അവര്‍ സ്വന്തം വരുമാനത്തില്‍ ഒരല്‍പ്പം പകുത്തുനല്‍കും. കാക്കി കുപ്പായമിട്ട് മുച്ചക്രമുരുട്ടുന്നവനും തൂവെള്ള യൂണിഫോമില്‍ ടാക്സി ഓടിക്കുന്നവനും അവനവന്റെ അന്നന്നത്തെ അധ്വാനത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം ബാങ്കില്‍ നിക്ഷേപിക്കും. ഇങ്ങനെ സ്വരൂപിക്കുന്ന തുകയാണ് ഈ ഡ്രൈവര്‍മാരുടെ കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്.
2004 ല്‍ സുനാമിത്തിരകള്‍ കവര്‍ന്ന തീരപ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന നിരാലംബര്‍ക്ക് വസ്ത്രവും ഭക്ഷണവുമായി പോയ നെയ്യാര്‍ ഡാമിലെ ഒരുകൂട്ടം ഡ്രൈവര്‍മാരാണ് ഈ അസോസിയേഷന് രൂപം നല്‍കിയത്. സൗജന്യ ആംബുലന്‍സ് സര്‍വീസ്, രോഗീപരിചരണം, ഭക്ഷ്യധാന്യ വിതരണം, ചികിത്സാ സഹായങ്ങള്‍, വിദ്യാഭ്യാസ ധനസഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി ഇവര്‍ കൈവയ്ക്കാത്ത മേഖലകളില്ല. നെയ്യാര്‍ഡാമിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ ശല്യങ്ങള് അമര്‍ച്ച ചെയ്യാന്‍ സിസി റ്റിവി ക്യാമറകളും ഇവര്‍ സ്ഥാപിച്ചു നല്കി. ഇങ്ങനെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നെയ്യാര്‍ഡാം ടാക്സി – റിക്ഷാ ഡ്രൈവര്‍മാരെ വ്യത്യസ്തരാക്കുന്നത്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായി നിലകൊള്ളാനായത് ഇവരുടെ മികവ് ഒന്നുകൊണ്ട് മാത്രം. 300 മൃതദേഹങ്ങള്‍ അസോസിയേഷന് തങ്ങളുടെ സൗജന്യ ആംബുലന്‍സില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ചു. പതിനായിരത്തിലേറെ നിര്‍ധനര്‍ക്ക് ധനസഹായങ്ങള്‍, രക്തദാനം ഇവയൊക്കെ അസോസിയേഷന് അംഗങ്ങള്‍ നാട്ടുകാര്‍ക്ക് നല്കുന്ന സേവനങ്ങളാണ്. 25 അംഗങ്ങളുള്ള അസോസിയേഷന് ജലസേചന വകുപ്പ് സൗജന്യമായി നല്കിയ ഭൂമിയിലാണ് ഓഫീസ്. നെയ്യാര്‍ഡാമിലെ ശിവാനന്ദ ആശ്രമത്തിന്റെ പിന്തുണയാണ് അസോസിയേഷന്റെ പ്രയാണത്തിന് ഊര്‍ജമാകുന്നതെന്ന് പ്രസിഡന്റ് രാജേഷ് പൂനു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: