കൊച്ചി: കേരളാ പോലീസിനെതിരെ എന്‍ഐഎ റിപ്പോര്‍ട്ട്. ഏജന്‍സി നല്കുന്ന മുന്നറിയിപ്പുകള്‍ പോലീസില്‍ നിന്നും ചോരുന്നുവെന്നാണ് ആക്ഷേപം. യെമനിലേക്കടക്കം വ്യാപക റിക്രൂട്ട്മെന്റ് നടക്കുന്ന വിവരം അറിയിച്ചിട്ടും നിരീക്ഷണം ശക്തമാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ സംസ്ഥാന വ്യാപക അറസ്റ്റ് തുടരുന്നതിനിടെയാണ് കേരള പോലീസിനെ കുറ്റപ്പെടുത്തി എന്‍ഐഎ രംഗത്തെത്തിയത്. ദേശീയ അന്വേഷണ ഏജന്‍സി നല്കുന്ന മുന്നറിയിപ്പുകള്‍ പോലീസ് കാര്യമാക്കുന്നില്ല. സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകള്‍ വ്യാപകമാണെന്നും വിദേശത്തുള്ള മലയാളി ഭീകരര്‍ ഇവരുമായി ആശയവിനിമയം നടത്തുന്ന വിവരം പങ്ക് വച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും എന്‍ഐഎ വിമര്‍ശിക്കുന്നു.
കഴിഞ്ഞ ജൂണില്‍ യെമനിലേക്ക് രണ്ട് കുടുംബങ്ങള്‍ പോയ ശേഷം കൂടുതല്‍ റിക്രൂട്ട്മെന്റ് നടക്കാന്‍ സാധ്യതയുണ്ടെന്ന വിവരം പോലീസിന് കൈമാറിയിരുന്നു. പക്ഷേ കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും യെമന്‍, അഫ്ഗാന് എന്നിവിടങ്ങളിലേക്ക് പിന്നെയും ആളുകള്‍ പോയി. സംശയകരമായ മനുഷ്യക്കടത്താണ് നടക്കുന്നതെന്ന കാരണത്താല്‍ പാസ്പോർട്ട് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടിരുന്നും. ഇതും സംസ്ഥാന പോലീസ് നടപ്പാക്കിയില്ല.
പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ നിരീക്ഷണത്തില്‍ ഉണ്ടായിട്ടും കേരളാ പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ല. അതേസമയം മലയാളികള്‍ നിയന്ത്രിക്കുന്ന ദോഹ, സലാല, അബുദാബി മൊഡ്യൂളുകള്‍ ഇപ്പോഴും ശക്തമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തുന്നു. അഫ്ഗാന്, യെമന്‍, ശ്രീലങ്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: