ന്യൂദല്‍ഹി: അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ പൊഖ്റാന്‍ അണുസ്ഫോടനത്തിന് 21 വയസ്. 1998 മെയ് 11നും 13നും രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍ പൊഖ്റാന്‍ മരുഭൂമിയില്‍ നടന്ന അണുസ്ഫോടനം ഇന്ത്യയുടെ ആണവ സാങ്കേതികവിദ്യയില്‍ കുതിച്ചു ചാട്ടം കൊണ്ടുവന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശാസ്ത്രസമൂഹത്തിന് ആശംസകള്‍ നേര്‍ന്നു.
ദേശീയ ടെക്നോളജി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ശാസ്ത്രസമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ കൈമാറി. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം ശക്തവും സുരക്ഷിതവുമായ രാജ്യത്തിനാവശ്യമാണ്്. സാങ്കേതിക വിദ്യയുടെ ശക്തി രാജ്യപുരോഗതിക്ക് ഇനിയും ഉപയോഗിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
വികസന പ്രക്രിയയില്‍ സാങ്കേതികവിദ്യയുടെ പ്രയോജനം പരമാവധി ഉപയോഗിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് കീഴില്‍ നൂറിലേറെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സൈനികരും ചേര്‍ന്ന് നടത്തിയ ആണവ പരീക്ഷണം ആണവായുധങ്ങളുടെ ലോകത്ത് ഇന്ത്യയുടെ കഴിവിനുള്ള അംഗീകാരമായി മാറിയിരുന്നു. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ ഉപരോധം പോലുള്ള നിയന്ത്രണ നീക്കങ്ങള്‍ നടത്തിയെങ്കിലും രാഷ്ട്രീയ ഇച്ഛാശക്തിയില്‍ അതിനെയെല്ലാം മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: