കോട്ടയം: പതിമൂന്നാമത് അഖില ഭാരത നാരായണീയ മഹാസത്രത്തിന് മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ഇന്ന് തുടക്കം. വൈകിട്ട് അഞ്ചിന് ഉദ്ഘാടന സഭ. മഹാഗണപതിക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് കൊളുത്തിയെടുക്കുന്ന ദീപവും ഭഗവാന്റെ വിഗ്രഹവും സത്രവേദിയിലെത്തിക്കും. തുടര്‍ന്ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന് നമ്പൂതിരി കൊടിയേറ്റും. ഗുരുവായൂര്‍ തന്ത്രി ഡോ. ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് വിഗ്രഹ പ്രതിഷ്ഠ നടത്തും. സത്രം 19ന് സമാപിക്കും.
ഉദ്ഘാടനസഭയ്ക്ക് ഗുരുവായൂര്‍ തന്ത്രി ഡോ. ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തും. ഭഗവദ്ദര്‍ശനം മാസിക ചീഫ് എഡിറ്റര്‍ ഗോവര്‍ദ്ധന ഗിരിദാസ് ഉദ്ഘാടനം ചെയ്യും. മുഖ്യയജ്ഞാചാര്യന്‍ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി മാഹാത്മ്യപ്രഭാഷണം നടത്തും. എല്ലാ ദിവസവും രാവിലെ 7.30ന് നാരായണീയ പാരായണം, പ്രഭാഷണം, ഭജന എന്നിവയുണ്ടാകും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ഭജന്‍സ്, 6.30 മുതല്‍ മഹാദീപാരാധന, പ്രസാദ വിതരണം, വിവിധ കലാപരിപാടികള്‍.
17ന് ഉച്ചയ്ക്ക് ഒന്നിന് ഉപഹാരസമര്‍പ്പണ സഭ. അഖിലഭാരത നാരായണീയ പ്രചാര സഭയിലെ ആചാര്യന്മാരെയും മുഖ്യപ്രചാരകരെയും ആദരിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാലിന് തിരുവാതിര അരങ്ങ്. 18ന് ഉച്ചയ്ക്ക് രണ്ടിന് സത്ര സ്മൃതി പുരസ്കാരം മണപ്പള്ളി രാജീവന് നമ്പൂതിരിക്കും മേയ്ക്കാട് വാസുദേവന്‍ നമ്പൂതിരിക്കും സമര്‍പ്പിക്കും. 19ന് രാവിലെ 11.30ന് സത്രസമര്പ്പണ സഭ മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
സത്രദിവസങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍, ക്ഷേത്രാനുഷ്ഠാന കലകള്‍, ഭഗവത് പൂജകള്‍, നാരായണീയ എക്സിബിഷന്, ഘോഷയാത്രകള്‍, പുരസ്കാര സമര്‍പ്പണങ്ങള്‍ എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: