ഹൈദരാബാദ്: ഇന്ത്യന്‍ പോരിന് ഇന്ന് അന്ത്യം. സാമ്പത്തിക ശേഷികൊണ്ടും താര മൂല്യംകൊണ്ടും ഐപിഎല്ലില്‍ മറ്റാരേക്കാളും മുന്നിലുള്ള രണ്ട് ടീമുകള്‍ ഇന്ന് കലാശ പോരാട്ടത്തിനിറങ്ങും. എം.എസ്. ധോണിയെന്ന തന്ത്രശാലി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് നായകമികവില്‍ ഒട്ടുംമോശമല്ലാത്ത രോഹത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഹൈദരാബാദില്‍ രാത്രി 7.30ന് കളി തുടങ്ങും.
ചെന്നൈ സൂപ്പര്‍ കിങ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരങ്ങള്‍ എന്നും ആരാധകര്‍ക്ക് അഭിമാനപോരാട്ടമാണ്. രണ്ട് ചേരിയിലുള്ള, രണ്ട് വലിയ കൂട്ടം ആരാധകരുടെ ചങ്കിടിപ്പിക്കുന്ന മത്സരം. ഇരുവരും ഇന്ന് കലാശപ്പോരിനിറങ്ങുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും സ്ഥിരതപുലര്‍ത്തിയ രണ്ട് ടീമുകളാണ് ചെന്നൈയും മുംബൈയും. കിരീട നേട്ടത്തില്‍ ഒപ്പത്തിനൊപ്പം. 2010, 2011, 2018 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം ഉയര്‍ത്തിയപ്പോള്‍ 2013, 2015, 2017 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സും ജേതാക്കളായി.
ഐപിഎല്ലില്‍ ചെന്നൈയുടെ എട്ടാം ഫൈനലാണിത്. കലാശപ്പോരിന്റെ സമ്മര്‍ദം ഏറെ അനുഭവിച്ച് പഴക്കം ചെന്നവര്‍. 2010ല്‍ ചെന്നൈ ആദ്യ കിരീടം നേടുമ്പോള്‍ മുംബൈയായിരുന്നു അവരുടെ എതിരാളി. എന്നാല്‍ 2015, 2017 സീസണുകളില്‍ വീണ്ടും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കൊപ്പം നിന്നു. ഇത്തവണ വീണ്ടുമൊരു ചെന്നൈ-മുംബൈ ഫൈനലിനു സാക്ഷ്യം വഹിക്കുമ്പോള്‍ ചരിത്രം ആരെ സംരക്ഷിക്കുമെന്ന് കണ്ടറിയണം.
ചെന്നൈ മറക്കാന്‍ ആഗ്രഹിക്കുന്നു
എം.എസ്. ധോണിയെന്ന നായകന്റെ ചിറകിലേറി ചെന്നൈ ഒരിക്കല്‍കൂടി ഫൈനല്‍ കാണുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുംബൈക്കെതിരെ കളിച്ച രണ്ട് ഗ്രൂപ്പ് മത്സരങ്ങളും തോറ്റു. പതിനാല് മത്സരങ്ങളില്‍ നിന്ന് പതിനെട്ട് പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ചെന്നൈയെ അവസാന മത്സരത്തില്‍ പിന്തള്ളി ഗ്രൂപ്പ് ഘട്ടത്തില്‍ മുംബൈ ഒന്നാമതെത്തി. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ ആറു വിക്കറ്റിന് വീഴ്ത്തി മുംബൈ അനായാസം ഫൈനലിലെത്തി.
ചെന്നൈയുടെ കരുത്ത്
സീസണിലുടനീളം അമ്പേ പരാജയപ്പെട്ട വാട്സണ്-ഡുപ്ലെസിസ് ഓപ്പണിങ് സഖ്യം കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നായകന് എം.എസ്. ധോണിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ ധോണിയുടെ കൂറ്റന്‍ അടികള്‍ ഏത് ടീമിനെയും വെള്ളം കുടിപ്പിക്കും. രവീന്ദ്ര ജഡേജയും ഡ്വെയ്ന്‍ ബ്രാവോയും പന്തുകൊണ്ടും ബാറ്റ്കൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. ഹര്ഭജന്-താഹിര്‍-ജഡേജ സ്പിന്‍ ത്രയത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. മൂവരും ഫോം കണ്ടെത്തിയാല്‍ ചെന്നൈക്ക് ആശ്വസിക്കാം.
മുംബൈയുടെ കരുത്ത്
ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരാള്‍ അവസരത്തിനൊത്തുയരും. ഈ ശീലം ഫൈനല്‍വരെ മുംബൈ ആവര്‍ത്തിച്ചു. നായകന് രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്നവര്‍.
സമ്മര്‍ദം നിറഞ്ഞ ഓവറുകളില്‍ മലിംഗയും ബുംറയും നടത്തുന്ന പ്രകടനം വലിയ പ്രതീക്ഷ നല്കുന്നു.
പോരാട്ടം മുറുകും
ചെന്നൈക്ക് കരുത്തായി സ്പിന്നര്‍മാരുണ്ടെങ്കില്‍ മുംബൈക്ക് കൂട്ടായി ഫാസ്റ്റ് ബൗളര്‍മാരുണ്ട്. ഹര്ഭജന്-താഹിര്‍-ജഡേജ സഖ്യവും മുംബൈയുടെ മുന്‍നിരയും തമ്മിലാകും പ്രധാന പോര്.
പവര്‍പ്ലേയില്‍ തന്നെ സ്പിന്നര്‍മാരെ കൊണ്ടുവരുന്ന രീതി ധോണി തുടര്‍ന്നാല്‍ രോഹിതും ഡിക്കോക്കും തുടക്കം മുതല്‍ വിയര്‍ക്കും. മറുവശത്ത് മുംബൈ കാത്തുവച്ചിരിക്കുന്നത് മലിംഗയെയും ബുംറയെയും. ഓപ്പണിങ്ങ് ബാറ്റ്സ്മാനെ മുതല്‍ പതിനൊന്നാം നമ്പര്‍ താരത്തെ വരെ ഒരുപോലെ കുഴപ്പിക്കുന്ന ഇരുവരും ചെന്നൈയുടെ കെട്ടുറപ്പില്ലാത്ത മധ്യനിരയെ എറിഞ്ഞിട്ടാല് അതിശയിക്കേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: