മാഡ്രിഡ്: ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ മാഡ്രിഡ് ഓപ്പണിന്റെ സെമിഫൈനലില്‍. സ്വിസ് താരം സ്റ്റാനിസ്ലസ് വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു, സ്കോര്‍: 6-1, 6-2.
മാഡ്രിഡ് ഓപ്പണില്‍, കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നദാല്‍ കളിക്കുന്ന പതിനാലാം ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു ഇന്നലത്തേത്. സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് ടിസ്പസാണ് നദാലിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ അലക്സാണ്ടര്‍ സെവ്രവിനെ പുറത്താക്കിയാണ് ടിസിപസ് അവസാന നാലിലെത്തിയത്. സ്കോര്‍: 7-5, 3-6, 6-2.
മറ്റൊരു സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച് ഓസ്ട്രിയന്‍ താരം ഡൊമനിക് തീമിനെ നേരിടും. ക്രോയേഷ്യന്‍ താരം മാരിന് സിലിച്ച് പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെയാണ് ദ്യോകോ സെമി ഉറപ്പിച്ചത്. സ്വിസ് ഇതിഹാസം റോജര്‍ ഫോഡററെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് ഡൊമനിക് തീം സെമിയിലേക്ക് മുന്നേറിയത്. സ്കോര്‍: 3-6, 7-6, 6-4.
വനിതകളില്‍ ലോക മൂന്നാം നമ്പര്‍ സിമോണ ഹാലെപ്പ് സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ചിനെ കീഴടക്കി ഫൈനലിലെത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഹാലെപ്പ് ജയിച്ചു കയറിയത്. സ്കോര്‍: 6-2, 6-7, 6-0. ഫൈനലില്‍ ഡച്ച് താരം കികി ബെര്ട്ടന്സാണ് ഹാലെപ്പിന്റെ എതിരാളി. ഫൈനലില്‍ ജയിച്ചാല്‍ ഇവര്‍ക്ക് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: