ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഉത്തര്‍ പ്രദേശ് (14), ഹരിയാന (10), ബംഗാള്‍ (8), ബിഹാര്‍ (8), മധ്യപ്രദേശ് (8), ദല്‍ഹി (7), ഝാര്‍ഖണ്ഡ് (4) എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 2014ല്‍ ഇതില്‍ 45 സീറ്റുകളില്‍ ബിജെപിക്കായിരുന്നു വിജയം. എട്ടിടത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സും രണ്ടിത്ത് കോണ്‍ഗ്രസ്സും ഓരോ സീറ്റില്‍ സമാജ്വാദി പാര്‍ട്ടിയും എല്‍ജെപിയും വിജയിച്ചു.
രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ ഏഴ് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ ബിജെപി മുന്നേറ്റം തടയാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പിലായില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെയും ആപ്പിന്റെയും ആഭ്യന്തര സര്‍വ്വെയില്‍ കണ്ടെത്തിയത്. കേന്ദ്ര മന്ത്രി ഹര്‍ഷ് വര്ധന്, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ബോക്സിങ് താരം വിജേന്ദര്‍ സിങ് തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖര്‍.
കേന്ദ്രമന്ത്രി മനേകാ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ യുപിയില്‍ ജനവിധി തേടുന്നു. കഴിഞ്ഞ തവണ ഇവിടെ 14ല്‍ 13 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. അസംഗഡില്‍ എസ്പിയുടെ സ്ഥാപക നേതാവ് മുലായം സിങ് യാദവും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ കൃഷ്ണപാല്‍ ഗുര്‍ജാര്‍, റാവു ഇന്ദര്‍ജിത് സിങ്, രാധാ മോഹന്‍ സിങ് എന്നിവരും ഇന്ന് ജനവിധി തേടും. ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞാ സിങ്ങും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ് വിജയ് സിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലും ഇന്ന് വിധിയെഴുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: