തേഞ്ഞിപ്പലം (മലപ്പുറം): തന്റെ വൈകല്യം ദൈവാനുഗ്രഹമാണെന്ന് കരുതുന്ന മിടുക്കിയെ കാണാന്‍ മലയാളത്തിന്റെ മഹാനടനെത്തി. ജന്മനാ ഇരുകൈകളുമില്ലാത്ത ദേവികയെന്ന കൊച്ചുമിടുക്കിയെ അവളുടെ വീട്ടിലെത്തി രാജ്യസഭാ എംപിയും ചലച്ചിത്രതാരവുമായ സുരേഷ്ഗോപി അനുഗ്രഹിച്ചു. അതും തലയില്‍ കൈവെച്ചല്ല, അവളുടെ കാലുകളില്‍ തഴുകികൊണ്ട്. മലയാളത്തിന്റെ പ്രിയതാരം സ്നേഹത്തോടെ മോള്‍ക്ക് സുഖമാണോയെന്ന് ചോദിച്ചപ്പോള്‍ ദേവികയുടെ കണ്ണുകള്‍ നിറഞ്ഞു.
വള്ളിക്കുന്ന് അത്താണിക്കല്‍ ഒലിപ്രംകടവ് ചോയിമഠത്തില്‍ പതിരാട്ട് സജീവ്-സുചിത്ര ദമ്പതികളുടെ മകളാണ് ദേവിക. ജന്മനാ ഇരുകൈകളുമില്ലാത്ത ദേവിക കാലുകൊണ്ട് എഴുതിയാണ് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഈ മിടുക്കിയെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ സുരേഷ്ഗോപി അവളെ കാണാന്‍ ഓടിയെത്തുകയായിരുന്നു.
ഇന്നലെ കാടാമ്പുഴ, ആലത്തിയൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ദേവികയുടെ വീട്ടിലേക്കെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുനാട് മുഴുവന്‍ കാത്തുനിന്നിരുന്നു. ഒരു മണിക്കൂറോളം ദേവികക്കൊപ്പം ചെലവഴിച്ച അദ്ദേഹം അവളുടെ പഠനരീതിയും ഇഷ്ടങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. ചേച്ചിയെ വിജയവഴിയിലേക്കെത്തിക്കാന് പ്രയത്നിച്ച സഹോദരന് ഗൗതമിനെയും അദ്ദേഹം അഭിനന്ദിച്ചു.
തേഞ്ഞിപ്പലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദേവികയുടെ അച്ഛന് സജീവിനും അമ്മ സുചിത്രക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഫോട്ടോ എടുക്കാനും ദേവിക കാല്കൊണ്ട് വരച്ച ചിത്രങ്ങള്‍ കാണാനും അദേഹം സമയം കണ്ടെത്തി. വള്ളിക്കുന്ന് സിബിഎച്ച്എസില് ആണ് ദേവിക പഠിച്ചിരുന്നത്. തുടര്‍പഠനത്തിന് എല്ലാ ആശംസകളും നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.
സുരേഷ്ഗോപിക്കൊപ്പം ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന്, സംസ്ഥാന കൗണ്‍സിലംഗം പീതാംബരന് പാലാട്ട്, മണ്ഡലം പ്രസിഡന്റ് പി. ജയനീദാസ്, ദീപ പുഴക്കല്‍, മനോജ് മണ്ണില്‍, മഠത്തില്‍ രവി എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: