തിരുവനന്തപുരം: കാസര്‍കോട് തപാല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ബേക്കലിലെ 33 പോലീസുകാര്‍ക്ക് തപാല്‍ വോട്ട് അനുവദിച്ചില്ലെന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബെഹ്റ വ്യക്തമാക്കി.
ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സിഐ മുതല്‍ ഹോം ഗാര്‍ഡ് വരെയുള്ള 44 ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നത്. മുഴുവന്‍ പേരും തപാല്‍ ബാലറ്റിനായി അപേക്ഷിച്ചിരുന്നെങ്കിലും 11 ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ബാലറ്റ് അനുവദിച്ച് കിട്ടിയത്.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോഡ് നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരായ പോലീസുകാര്‍ക്കാണ് അപേക്ഷിച്ചിട്ടും പോസ്റ്റല്‍ ബാലറ്റ് കിട്ടാതിരുന്നത്. സംഭവം വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്.
യുഡിഎഫ് അനുഭാവികളായ പോലീസുകാര്‍ക്കാണ് തപാല്‍ ബാലറ്റ് നഷ്ടമായത്. ഏപ്രില്‍ 12 നകം അപേക്ഷ നല്‍കിയിട്ടും ബാലറ്റ് അനുവദിക്കാത്തതിന് പിന്നില്‍ രാഷട്രീയ നീക്കമാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: