ഇടുക്കി: വാഹനപരിശോധനക്കിടെ പിടിയിലായത് കേരളത്തിലെ ഇരട്ടകൊലപാതക കേസിലെ പ്രതി, തമിഴ്നാട്ടില്‍ പിടിയിലായ കൊള്ളസംഘത്തിലെ മുഖ്യ സൂത്രധാരന്‍ കേരളത്തിലെ ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതിയായ മൂന്നാര്‍ സ്വദേശി എസ്റ്റേറ്റ് മണിയെന്ന് പോലീസ്. വെള്ളിയാഴ്ച വൈകിട്ടാണ് ബോഡി- തേനി റോഡില്‍ വച്ച് കൊള്ളസംഘത്തിലെ തലവനായ തമിഴക മക്കള്‍ മുന്നേറ്റ കഴകം മുന്‍ ജില്ലാ നേതാവുമായ ബോഡി പൊട്ടല്‍ക്കളം സ്വദേശി കൗര്‍ മോഹന്‍ദാസ്(46) നെ പോലീസ് പിടികൂടിയിരുന്നു.
കൗര്‍ മോഹന്‍ദാസ് നിന്നാണ് എസ്റ്റേറ്റ് മണിയേക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. മീനവലക്ക് ഇന്‍സ്പെക്ടര്‍ ധര്‍മ്മരാജ്, എസ്ഐ സെല്‍വരാജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ആഡംബര വാഹനത്തിലെത്തിയ മോഹന്‍ദാസിനെ പിടികൂടിയത്. വാഹനത്തില്‍ എകെ 47, മെഷീന് ഗണ്‍, കൈത്തോക്കുകള്‍, വടിവാള്‍, മറ്റ് വിവിധ തരത്തിലുള്ള ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലും സമാന ആയുധങ്ങള്‍ കണ്ടെത്തി. കൊള്ളസംഘത്തിലുണ്ടായിരുന്ന പത്തംഗ സംഘം പോലീസ് മോഹന്‍ദാസിന്റെ വീട്ടിലെത്തുന്നതറിഞ്ഞ് കടന്നു കളഞ്ഞു.
പോലീസ് നടത്തിയ പരിശോധനയില്‍ എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകള്‍ ഡമ്മിയാണെന്ന് കണ്ടെത്തി. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കൊള്ള നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ മോഹന്‍ദാസ് പൊലീസിനോട് പറഞ്ഞു.
സംഘത്തിന്റെ മുഖ്യ സൂത്രധാരനായ മൂന്നാര്‍ എല്ലപ്പെട്ടി കെകെ ഡിവിഷനില്‍ മണി (48, എസ്റ്റേറ്റ് മണി)യാണ് കൊള്ളയടിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് എസ്റ്റേറ്റ് മണി, എല്ലപ്പെട്ടി സ്വദേശികളായ ശരവണന് (20), ജോണ്‍ പീറ്റര്‍ (19) എന്നിവരെ ബോഡിമെട്ടില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഓട്ടോ ഡ്രൈവര്‍മാരായ യുവാക്കളെ തമിഴ്നാട്ടിലേക്ക് ഓട്ടം പോകാനെന്ന പേരില്‍ കൂട്ടികൊണ്ടു പോയി ഇയാള്‍ നടുറോഡിലിട് വെട്ടി കൊന്നത്. ഈ കേസില്‍ ഇയാള്‍ പോലീസ് പിടിയിലായിരുന്നു. തമിഴ്നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയാണ് മണി. ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പ്രധാന പ്രതിയായ മണിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി മീനവലക്ക് ഇന്‍സ്പെക്ടര്‍ ധര്‍മ്മരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: