ലഖ്നൗ: ഭീകരരെ കൊല്ലുന്നതിന് മുന്‍പ് നമ്മുടെ ജവാന്മാര് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരുമായുണ്ടായ വെടിവയ്പ്പിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. പ്രതിപക്ഷം എന്ത് നാടകമാണ് അവതരിപ്പിക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലംപരിശാകും. സത്യസന്ധവും ഫലപ്രദവുമായ ഒരു സര്‍ക്കാരിനു വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. മറ്റ് പാര്‍ട്ടികള്‍ തകരുന്നതിന്റെ കാരണമിതാണ്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരായി മായാവതിയും അഖിലേഷ് യാദവും പ്രവര്‍ത്തിച്ചതിനേക്കാള്‍ കൂടുതല്‍ കാലം താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. അന്നും തന്റെ മേല്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ലെന്നും എസ്പി-ബിഎസ്പി സഖ്യത്തെ വിമര്‍ശിച്ച് മോദി പറഞ്ഞു.
ആള്‍വാര്‍ കൂട്ടബലാത്സംഗക്കേസില്‍ ഇരയ്ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കരുതെന്ന് മായാവതിയോട് മോദി പറഞ്ഞു. ഗൗരവമായാണ് നിങ്ങള്‍ ഈ വിഷയത്തെ കാണുന്നതെങ്കില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നല്കുന്ന പിന്തുണ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല.
ബലാത്സംഗത്തിനിരയായ ദളിത് യുവതിയെ അടിച്ചമര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആള്‍വാറിലെ യുവതിയുടെ കാര്യത്തില്‍ അവാര്‍ഡ് വാപസിക്കാര്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. കോണ്‍ഗ്രസും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരും പോലീസും ഈ കേസ് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നെന്നാണ് ആരോപണം. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ ‘ന്യായ’മെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: