തൃശൂര്‍: കണ്ണുനിറഞ്ഞ് കൈകൂപ്പി തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുകയാണ് ഭാസ്കരന്. രാമാ… എന്റെ രാമാ…
വര്‍ഷങ്ങളായി പൂരത്തിനെത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തെക്കേഗോപുരനട തുറക്കുന്നത് കാണാനെത്തിയത്. കാരണം ഒന്നുമാത്രം രാമന്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്.
ചരിത്രത്തില്‍ ആദ്യമായാണ് പൂരത്തെ അനുസ്മരിക്കും വിധം ജനം ഒഴുകിയെത്തിയത്. കേരളം ഒരു ആനയേയും ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല. ആര്‍പ്പുവിളിയുമായി ജനസഞ്ചയം രാവിലെ എട്ടുമണി മുതല്‍ കാത്തുനിന്നു, രാമനെ ഒരു നോക്കുകാണാനായി. പൂരനഗരിയില്‍ ഇന്നോളം കാണാത്ത തിരക്ക്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റാന്‍ രാമന് മതിയെന്ന് ഉച്ചത്തില്‍ പറഞ്ഞവരുടെ വിജയമായിരുന്നു അവസാന നിമിഷത്തെ ഇളവ്.
കാത്തിരിപ്പിനൊടുവില്‍ 10.30 ഓടെ തെക്കേഗോപുരനട തള്ളിത്തുറന്ന് ശംഖനാഥത്തിന്റ അകമ്പടിയോടെ തിടമ്പുയര്‍ത്തി ചെവികളാട്ടി അവനെത്തി. കാത്തുനിന്നവര്‍ കൈകളുയര്‍ത്തി ആര്‍പ്പുവിളിച്ചു.
രാജാവേ.. രാമരാജാവേ എന്ന് ആരോ വിളിച്ചു, പിന്നീട് അത് ആയിരം നാവുകളില്‍ മന്ത്രമായി മാറി. തുമ്പിക്കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്തപ്പോള്‍ ആനന്ദലബ്ദിക്കിനിയിയെന്ത് വേണ്ടൂ, ആവേശം വാനോളം. രാമനെ കാണാനെത്തിയ പൂരപ്രേമികളുടെ ആവേശത്തെ തടയാന്‍ പോലീസിന്റെ ബാരിക്കേഡിനായില്ല. തൊട്ടടുത്തുനിന്നു കണ്ടിരുന്ന രാമനെ അകലെ നിന്ന് കാണേണ്ടിവന്നതിലുള്ള നീരസം പലരും പങ്കുവെച്ചു. പക്ഷെ ഒരുനോക്കുകണ്ടതിന്റെ ആവേശത്തില്‍ അവയെല്ലാം ആവിയായി. സിനിമാ താരത്തിന്റെ പ്രൗഡിയിലായിരുന്നു പൂരനഗരിയില്‍ രാമന്റെ നില്‍പ്പ്.
ഇനിയും ബാല്യമുണ്ടെനിക്കീനാടിന്റെ താരമാവാനെന്ന് വിളിച്ച് പറയുന്നതായിരുന്നു തലയെടുപ്പോടെയുള്ള നില്‍പ്പ്. പേരാമംഗലം പേരാതൃക്കോവ് ക്ഷേത്രം മുതല്‍ രാമനെ പിന്തുടര്ന്ന് വന്നവരും പൂരനഗരിയിലുണ്ടായിരുന്നു. ഇന്നേവരെ കാണാത്ത ആവേശവും ആരവവും, ഇത് രാമനെന്ന ഏകഛത്രാധിപതിക്കുള്ള ആദരവാണെന്ന് പൂരപ്രേമികള്‍. തിങ്ങിനിറഞ്ഞ പുരുഷാരം തന്നെ ഇതിന് തെളിവ്.
തെക്കേ ഗോപുരനട തുറന്നിറങ്ങിയ രാമന്, പിന്മുറക്കാരനായ തെച്ചിക്കോട്ടുകാവ് ദേവീദാസന് തിടമ്പ് കൈമാറി. ചമയങ്ങളഴിച്ച് വീണ്ടും അഭിവാദ്യം ചെയ്തു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം രാമന്റെ വാഹനം ‘രാമരഥം’ വടക്കുംനാഥ മൈതാനത്തേക്ക് കൊണ്ടുവന്നു. മനസില്ലാ മനസോടെ രാമനെ യാത്രയാക്കിയ ആരാധകരെ നോക്കി ‘രാമരഥ’ത്തില്‍ നിന്ന് തുമ്പികൈ ഉയര്‍ത്തി യാത്രപറയുമ്പോള്‍ പോലീസുകാരുപോലും കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തുപോയി. പൂരനഗരിയില്‍. രാമാ.. രാമാ.. വിളികളോടെ പൂരപ്രേമികള്‍ ലോറിക്ക് പിന്നാലെ കൂടിയപ്പോള്‍ ചിലര്‍ പാപ്പാന്റെ കൈയ്യില്‍ മുത്തമിടുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: