ന്യൂദല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കായി ആറാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ 61.20 ശതമാനം പോളിങ്. തൃണമൂലുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ട ബംഗാളിലാണ് ഉയര്‍ന്ന പോളിങ്, 80 ശതമാനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഭാര്യ ഉഷ, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, സോണിയ, പ്രിയങ്ക, ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.
കേന്ദ്രമന്ത്രിമാരായ മനേക ഗാന്ധി, ഹര്ഷ്വര്ദ്ധന്, ഗൗതം ഗംഭീര്‍, മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ബോക്സിങ് താരം വിജേന്ദര്‍ സിങ്, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങി 979 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 1.13 ലക്ഷം പോളിങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു. കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത്. ദല്‍ഹിയിലെ ഏറ്റവും പ്രായമുള്ള വോട്ടറായ ബച്ചന് സിങ്ങും (111) വോട്ട് രേഖപ്പെടുത്തി. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ഉള്‍പ്പെടെ വിന്യസിച്ചിരുന്നു.
കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി ദല്‍ഹിയില്‍ എഎപിയും ഹരിയാനയില്‍ കോണ്‍ഗ്രസ്സും രംഗത്തെത്തി. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഏതാനും വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ബംഗാളിലെ അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പരാജയഭീതിയിലായതിനാലാണ് മമതാ ബാനര്‍ജി അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി. ബിഹാറിലെ ബിജെപി സ്ഥാനാര്‍ഥിയായ സഞ്ജയ് ജയ്സ്വാളിന് നേരെയും അക്രമമുണ്ടായി. 19നാണ് അവസാനഘട്ട വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: