ആലപ്പുഴ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ സമൂഹമാദ്ധ്യമത്തിലൂടെ വിമര്‍ശിച്ച കായംകുളം എംഎല്‍എ യു. പ്രതിഭയ്ക്ക് എതിരെ സിപിഎം അണികളുടെ സൈബര്‍ ആക്രമണം. ഉദ്യോഗസ്ഥനാണ് ആരോഗ്യവകുപ്പില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് മറുപടിയുമായി എംഎല്‍എയും. മന്ത്രിയേയും, എംഎല്‍എയേയും അനുകൂലിക്കുന്നവര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് സമൂഹമാധ്യമങ്ങളില്‍.
ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എ കമന്റിട്ടതോടെയാണ് സിപിഎം അണികള്‍ പ്രതിഭയ്ക്കെതിരെ രംഗത്തെത്തിയത്. ‘ഇങ്ങനെയാണോ പാര്‍ട്ടിയുടെ കീഴ്വഴക്കമെന്നും ബ്രാഞ്ച് മുതല്‍ ഓരോ പാര്‍ട്ടി മെമ്പര്‍മാരും പാലിക്കേണ്ട ചില അച്ചടക്കങ്ങള്‍ എംഎല്‍എയ്ക്ക് അറിയില്ലേയെന്നുമാണ് വിമര്‍ശനം. നേരിട്ടു കണ്ട് തീരുമാനമുണ്ടാക്കാന്‍ അവസരമുള്ളപ്പോള്‍ പൊതുവേദിയില്‍ എന്തിനീ പ്രഹസനം തുടങ്ങി നിരവധി കമന്റുകളാണ് എംഎല്‍എയ്ക്കെതിരെയുള്ളത്.
2001 മുതല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള വ്യക്തിയാണ് താന്‍, സ്തുതിപാഠകരുടെ ലാളനയോ മാധ്യമ ലാളനയോ കിട്ടി പൊതുപ്രവര്‍ത്തനത്തില്‍ നില്ക്കുന്ന ആളല്ല. നിരവധി സഖാക്കള്‍ നല്കുന്ന കറകളഞ്ഞ സ്നേഹം മനുഷ്യസ്നേഹികളായ, പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ കൂടെ നില്ക്കുന്ന നല്ല മനുഷ്യര്‍ അവരൊക്കെയാണ് എന്റെ കരുത്തെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ തിരിച്ചടിക്കുന്നു. മന്ത്രിമാരായ ജി. സുധാകരന്, എ.കെ. ബാലന്, മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ തന്റെ മണ്ഡലത്തിന് പരിഗണന നല്‍കിയെന്ന് വ്യക്തമാക്കിയ പ്രതിഭ, ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നു.
ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കായംകുളത്തിനോടുള്ള പ്രത്യേക സമീപനം മൂലമാണ് നിരവധി പാവങ്ങളുടെ ആശാ കേന്ദ്രമായ താലൂക്ക് ആശുപത്രിയുടെ ഡിപിആര്‍ കിഫ്ബിയിലേക്ക് നല്‍കാതിരുന്നതെന്നാണ് എംഎല്‍എയുടെ വിമര്‍ശനം. ഞാന്‍ അതിനു വേണ്ടി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആദ്യം ഹാബിറ്റാറ്റ് ഡിപിആര്‍ തയാറാക്കി. പിന്നീട് ഹൗസിങ് ബോര്‍ഡ് കോര്‍പ്പറേഷനും. രണ്ടും കിഫ്ബിയിലേക്ക് അയച്ചിട്ടില്ല. ഇത് നേരിട്ട് മന്ത്രിയെ ബോധ്യപ്പെടുത്തി. ഒരു ഉദ്യോഗസ്ഥന്റെ ധിക്കാരമാണ് ഇതിന് പിന്നിലെന്നും പ്രതിഭ പറയുന്നു. ശൈലജ ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രി തന്നെയെന്ന് അഭിനന്ദിക്കാനും പ്രതിഭ മറന്നിട്ടില്ല. എന്നാല്‍, ഈ അഭിനന്ദനം പോലും ട്രോളാണെന്നാണ് സഖാക്കളുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: