കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍-കാസര്‍കോട് മണ്ഡലങ്ങളില്‍ ഇടത്-വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വ്യാപകമായി കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയതോടെ ഇരു മുന്നണി നേതൃത്വങ്ങളും പ്രതിരോധത്തിലായി.
ഇടത്-വലത് ശക്തി കേന്ദ്രങ്ങളില്‍ കള്ളവോട്ട് പതിവായിരുന്നു. എന്നാല്‍ ഇത്തവണ ഏതാനും ബൂത്തുകളിലൊഴികെ 1800 ഓളം ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയതോടെ കള്ളവോട്ട് ചെയ്തവര്‍ പിടിയിലായി. ഇരുമുന്നണികളും വെട്ടിലായി.
സിപിഎം-ലീഗ് പ്രവര്‍ത്തകരായ ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍, സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയ യുഡിഎഫിന് ലീഗ് കേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നതായ കണ്ടെത്തല്‍ കനത്ത തിരിച്ചടിയായി. ഇരുപക്ഷങ്ങളും ചെയ്ത കള്ളവോട്ടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രണ്ട് മുന്നണികളുടെയും കൈവശമുണ്ടെങ്കിലും കൂടുതല്‍ പരാതികളുമായി മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ് നേതൃത്വങ്ങള്‍. തെളിവുകള്‍ പുറത്തു വന്നാല്‍ മുന്നണികള്‍ക്ക് കൂടുതല്‍ വലിയ മാനക്കേടുണ്ടാകും. മാത്രമല്ല കമ്മീഷന്റെ പരിഗണനയ്ക്ക് ഇവ വന്നാല്‍ ഇരു പാര്‍ട്ടികളിലേയും നിരവധി പേര് നിയമത്തിന് മുന്നിലെത്തും.
അതേസമയം, കമ്മീഷന് നടപടി കടുപ്പിച്ചതോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഇരുമുന്നണികളും വിമര്‍ശനം ശക്തമാക്കി. ടിക്കാറാം മീണ നട്ടഭ്രാന്തനെപ്പോലെ അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെട്ട് നിയമപരമല്ലാത്തവ വിളിച്ചുപറയുകയാണെന്ന ആക്ഷേപവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് രംഗത്തെത്തി. ലീഗ് നേതൃത്വവും കമ്മീഷന്റെ നിലപാടിനെതിരെ തിരിഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഓഫീസറെ പുകഴ്ത്തിയ സിപിഎമ്മും ഇടതുപക്ഷവും ഇപ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞു.
പല തെരഞ്ഞെടുപ്പുകളിലും കള്ളവോട്ട് പരാതികളും കേസുകളുമുണ്ടാകാറുണ്ടെങ്കിലും അവയെല്ലാം തെളിവുകളുടെ അഭാവത്തില്‍ തള്ളുകയായിരുന്നു പതിവ്. കള്ളവോട്ടിന്റെ പേരില്‍ ആരെയും ഇതുവരെ ശിക്ഷിച്ചിട്ടുമില്ല. ഇനിയും ഇതു തന്നെ സംഭവിക്കുമോയെന്നാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: