ആറന്മുള: ശബരിമല പ്രക്ഷോഭത്തില്‍ നിന്ന് ഹിന്ദു ഐക്യവേദിയോ ശബരിമല കര്‍മ്മസമിതിയോ ഒരടി പോലും പിന്നോട്ടില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍. ആറന്മുളയില് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ശബരിമല പ്രക്ഷോഭം ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. പുനഃപരിശോധന ഹര്‍ജിയില്‍ അനുകൂലമായ വിധിയുണ്ടാകണം. അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുകയോ പ്രത്യേക നിയമനിര്‍മാണം നടത്തുകയോ ചെയ്യണം. അല്ലാതെ ശബരിമല പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ശബരിമല കര്‍മ്മസമിതി എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും ഹിന്ദു ഐക്യവേദി ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ശബരിമല കര്മ്മസമിതിയിലും ഹിന്ദു ഐക്യവേദിയിലും ഇതുവരെയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു വ്യത്യസ്ത അഭിപ്രായവും ഉണ്ടായിട്ടില്ല. ആചാരങ്ങള്‍ എപ്പോഴാണ് അനുഷ്ഠിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ആകുന്നത് അപ്പോഴാണ് അത് അനാചാരമാകുന്നത്. ഹിന്ദു ആചാര്യന്മാരുമായി ചര്‍ച്ച ചെയ്ത് ഹൈന്ദവ സമൂഹത്തിന്റെ അഭിപ്രായസമന്വയത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ വരുത്തുവാനാകു. അല്ലാതെ സര്‍ക്കാര്‍ എടുത്തുചാടി നിലപാടെടുക്കുകയല്ല വേണ്ടത്. ശബരിമലയിലെ യുവതീ പ്രവേശന വിലക്ക് അനാചാരമല്ല, ആചാരവൈവിധ്യം മാത്രമാണ്. അതുകൊണ്ടാണ് അത് അനുഷ്ഠിക്കുന്ന ആര്‍ക്കും തെറ്റാണെന്ന് തോന്നാത്തത്. അയ്യപ്പവിശ്വാസികളാരും ഇതുവരെയും യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെയോ സര്‍ക്കാരിനെയോ സമീപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
തൃശൂര്‍ പൂരത്തില്‍ വിവാദമുണ്ടാക്കിയത് ഒറ്റപ്പെട്ട സംഭവമല്ല, വര്‍ഷങ്ങളായി ഹിന്ദു ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെ കടന്നുകയറ്റം ഉണ്ടാകുന്നുണ്ട്. ഇതിന്റെ പിന്നില്‍ കേവലം മൃഗസ്നേഹം മാത്രമല്ല ഗൂഢാലോചനയുമുണ്ട്. തൃശൂര്‍ പൂരത്തിലെ ആനയെഴുന്നള്ളിപ്പു വിവാദം ഉണ്ടാക്കിയവര്‍ ഇടുക്കി-ചെറുതോണിയില്‍ വനത്തില്‍ സ്ഥാപിച്ച ഈര്‍ച്ച വാള് കുരിശില്‍ കൊണ്ട് ആനയുടെ തുമ്പിക്കൈ മുറിഞ്ഞ സംഭവത്തില്‍ മൗനം പാലിക്കുകയായിരുന്നു. അന്ന് അതിനെതിരെ പ്രതികരിക്കാന്‍ ഹിന്ദു ഐക്യവേദി മാത്രമേ ഉണ്ടായിരുന്നുള്ളു. ആനയുടെ തുമ്പിക്കൈ മുറിഞ്ഞപ്പോള്‍ ഉണ്ടാകാത്ത മൃഗസ്നേഹം എഴുന്നള്ളിക്കുമ്പോള്‍ ഉണ്ടാകുന്നതെങ്ങനെയെന്നും ടീച്ചര്‍ ചോദിച്ചു.
സംസ്ഥാന സമ്മേളനം സമാപിച്ചു
ആറന്മുള: ഉണരുന്ന ഹിന്ദുവിന്റെ പൊരുതുന്ന സംഘടനയാണു ഹിന്ദു ഐക്യവേദിയെന്ന് സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ആറന്മുളയില് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭയില്‍ അദ്ധ്യക്ഷയായി സംസാരിക്കുകയായിരുന്നു ടീച്ചര്‍.
മാറാടിന്റെ ഞെട്ടലില്‍ നിന്നും വേദനയില്‍ നിന്നും കുതിച്ചൊഴുകിയ രക്തത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ് ഹിന്ദുഐക്യവേദി. ഐക്യത്തിലൂടെയല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ കേരളത്തിലെ ഹിന്ദുസമൂഹം സ്വയമേവ കെട്ടിപ്പടുത്തതാണത്. ധര്‍മ്മമേ വിജയിക്കാവൂ എന്ന നിര്‍ബ്ബന്ധത്താല്‍ കുരുക്ഷേത്രഭൂമിയില്‍ ധര്‍മ്മയുദ്ധത്തിനു നേതൃത്വം കൊടുത്ത പാര്‍ത്ഥസാരഥിയെ ഓര്‍ക്കണം. ഒരു പോരാളിയായല്ല തേരാളിയായും ധര്‍മ്മയുദ്ധം വിജയിപ്പിക്കാന്‍ സാധിക്കുമെന്നാണു ഭഗവാന് നമുക്കു കാട്ടിത്തന്നത്.
സംഘടന മാത്രമല്ല സമൂഹവും ഇന്ന് ഉണര്‍ന്നിരിക്കുന്നു. തങ്ങള്‍ക്കു നേരെയുള്ള അനീതിക്കെതിരെയുള്ള പോരാട്ടം വിജയിക്കുമോയെന്ന ആത്മവിശ്വാസമില്ലായ്മയിലായിരുന്നു ഹിന്ദു സമൂഹം. എന്നാലിന്ന് ആത്മവിശ്വാസവും പൊരുതാനുള്ള ഊര്‍ജ്ജവും ഹിന്ദുവിന് ലഭിച്ചിരിക്കുന്നു. സംഘടനയ്ക്കപ്പുറം സമൂഹം ഉണര്‍ന്നിട്ടുണ്ടെങ്കിലും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: