കുറവിലങ്ങാട്: പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഓട്ടംതുള്ളല്‍ അവതരിപ്പിച്ച് കുറിച്ചിത്താനം ജയകുമാര്‍ ചരിത്രം രചിച്ചു. അനുഷ്ഠാന കലയായ തുള്ളല്‍ രംഗത്തെ അസാധാരണ അനുഭവമാണ് കലാസ്വാദകര്‍ക്ക് ലഭിച്ചത്. ലിംക ബുക്ക് ഓഫ് റെക്കോഡ്, ഇന്ത്യാബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടുന്നതിനാണ് ജയകുമാര്‍ 12 മണിക്കൂര്‍ തുള്ളല്‍ അവതരിപ്പിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറുകണക്കിന് തുള്ളല്‍ കലാകാരന്മാരും ആസ്വാദകരും, സാംസ്ക്കാരിക നേതാക്കളും സാഹിത്യകാരന്മാരും ഉദ്യോഗസ്ഥപ്രമുഖരും രാഷ്ട്രീയകക്ഷി നേതാക്കളും ജയകുമാറിന്റെ തുള്ളല്‍ ആസ്വദിക്കാന്‍ എത്തി. രാവിലെ അഞ്ചിന് കുറിച്ചിത്താനം കാരിപടവത്ത്കാവ് ക്ഷേത്ര മൈതാനിയില്‍ ആരംഭിച്ചു. രാത്രി 7.15 ഓടെ പൂര്‍ത്തിയാക്കി. പത്ത് കഥകളാണ് അരങ്ങില്‍ അവതരിപ്പിച്ചത്. അതില്‍ കല്ല്യാണസൗഗന്ധികം, രുഗ്മിണീസ്വയംവരം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ കലാപ്രേമികള്‍ ആസ്വദിച്ചു.
അച്ഛനും തുള്ളല്‍ കലാകാരനുമായ കലാമണ്ഡലം ജനാര്‍ദ്ദനനില്‍ നിന്നാണ് ജയകുമാറിന് ഓട്ടംതുള്ളലിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു കിട്ടിയത്. തുടര്‍ന്ന് 30 വര്‍ഷമായി നൂറുകണക്കിന് വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: