ഗാങ്ടോക്: ഉത്തരസിക്കിമില് യാക്കുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ട്. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ആഹാരം ലഭിക്കാതെ മുന്നൂറോളം യാക്കുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ ഇവിടെ ചത്തൊടുങ്ങിയത്.
മുകുതംഗ്, യുംതംഗ് മേഖലകളിലാണ് വ്യാപകമായി ഇവ ചത്തൊടുങ്ങിയതെന്നാണ് നോര്‍ത്ത് സിക്കിം ജില്ലാ മജിസ്ട്രേറ്റ് രാജ് യാദവ് അറിയിച്ചത്. മുകുതംഗില് മാത്രം 250 മൃഗങ്ങളാണ് ചത്തത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സിക്കിമില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. ഇത് നീണ്ടുനില്‍ക്കുന്നതിനാല്‍ മൃഗങ്ങള്‍ക്ക് ആഹാരം ലഭിക്കുന്നില്ലെന്നും പട്ടിണി മൂലം ഇവയ്ക്ക് ജീവഹാനി സംഭവിച്ചുവെന്നുമാണ് അധികൃതരുടെ വിശദീകരണം.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുകുതാംഗിലെത്തിയിട്ടുണ്ട്. മേഖലയില്‍ ജീവനോടെ ബാക്കിയുള്ള മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവുമായാണ് ഇവര്‍ എത്തിയത്. ഈ യാക്കുകളുടെ ആരോഗ്യ പരിശോധനയും ഇതിനൊപ്പം നടക്കും.
മുകുതംഗ്, യുംതംഗ് മേഖലകളിലെ പതിനഞ്ചോളം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് യാക്കുകള്‍ ചത്തൊടുങ്ങിയതോടെ ഇല്ലാതായത്. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: