പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങള്‍. ഭാഗ്യം പലതവണ ചെന്നൈക്കൊപ്പം നിന്നു. എന്നിട്ടും അവസാന പന്തില്‍ എല്ലാം മാറിമറിഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കിരീട ജേതാക്കളായി. ആദ്യാവസാനം വരെ നീണ്ടുനിന്ന ആവേശപ്പോരില്‍ മുംബൈക്ക് ഒരു റണ്‍സിന്റെ ജയം. മുംബൈയുടെ നാലാം ഐപിഎല്‍ കിരീട നേട്ടമാണിത്.
കിരീടത്തിന് തൊട്ടടുത്ത് നിന്നാണ് ചെന്നൈ പരാജയം സമ്മതിച്ചത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്ബത് റണ്‍സ്. നാലാം പന്തില്‍ വാട്സണ് റണ്‍ ഔട്ടായി. അവസാന പന്തില്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. എന്നാല്‍ മലിംഗയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങാനായിരുന്നു ഷാര്‍ദൂല്‍ ഠാക്കുറിന്റെ വിധി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിലൊതുങ്ങി. 25 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും പറത്തിയ പൊള്ളാര്‍ഡായിരുന്നു മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഡികോക് 29, ഇഷാന് കിഷന് 23, രോഹിത് ശര്‍മ 15 റണ്‍സെടുത്തു. ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്നും താക്കൂര്‍, ഇമ്രാന് താഹിര്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി
മറുപടി ബാറ്റിംഗില്‍ വാട്സന്റെ കരുത്തിലാണ് ചെന്നൈ കുതിച്ചത്. ഒരു ഘട്ടത്തില്‍ ചെന്നൈ അനായാസം വിജയം സ്വന്തമാക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. കൃനാല്‍ പാണ്ഡ്യ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സ് അടിച്ചുകൂട്ടി വാട്സണ് ചെന്നൈയെ വിജയ തീരത്ത് എത്തിക്കുകയും ചെയ്തു. എന്നാല്‍ അവസാന ഓവറില്‍ ചെന്നൈ പ്രതീക്ഷകള്‍ തകരുകയായിരുന്നു
വാട്സണ് 80 റണ്‍സെടുത്തു. ഡുപ്ലെസിസ് 26, ബ്രാവോ 15 റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം തികയ്ക്കാനായില്ല. മുംബൈക്ക് വേണ്ടി ബുമ്ര 2, ചാഹര്‍, കൃനാല്‍ പാണ്ഡ്യ, മലിംഗ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: