കാട്ടാക്കട: നെയ്യാര്‍ഡാമില്‍ ചീങ്കണ്ണി ആക്രമണത്തില്‍ വലതു കൈ നഷ്ടപ്പെട്ട കൃഷ്ണമ്മ. അവര്‍ ദുരന്തമുഖമായി പിന്നിട്ടത് ജീവിതത്തിന്റെ കൈപ്പേറിയ മൂന്നു പതിറ്റാണ്ട്. നെയ്യാറിന്റെ ചരിത്രത്തിലെ ആദ്യ ഇര ശനിയാഴ്ച മരണത്തിനു കീഴടങ്ങി.
നെയ്യാര്‍ഡാം മരക്കുന്നം തേക്കലരികത്ത് വീട്ടില്‍ കൃഷ്ണമ്മ (74) ആണ് മരിച്ചത്. 1987 മാര്‍ച്ച് 1 ന് രാവിലെ വെള്ളം എടുക്കുന്നതിനായി നെയ്യാര്‍ സംഭരണിയിലേക്ക് ഇറങ്ങിയപ്പോഴാണ് അപ്രതീക്ഷിത ആക്രമണത്തില്‍ കൃഷ്ണമ്മയുടെ വലതു കൈ ചീങ്കണ്ണിയുടെ വായിലായത്. കൃഷ്ണമ്മയെ വാലുകൊണ്ടടിച്ചു ചീങ്കണ്ണി വെള്ളത്തിലേക്ക് ഇട്ടു. ശേഷം കൃഷ്ണമ്മയേയും വലിച്ച് നടുക്കയത്തിലേയക്ക് ഊളിയിട്ടു.
നീന്തലറിയാത്ത കൃഷ്ണമ്മയെയും കൊണ്ടു ചീങ്കണ്ണി ഇടയ്ക്ക് വെള്ളത്തില്‍ പൊങ്ങിയും പിന്നെയും അടിയിലേക്ക് കുതിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കരയില്‍ നിന്ന പത്തുവയസുകാരനായ ഇളയ മകന് ചീങ്കണ്ണിയും കൃഷ്ണമ്മയുമായുള്ള മല്‍പ്പിടുത്തം കണ്ട് നിലവിളിച്ചു. നിലവിളി കേട്ട് അയല്‍വാസികളായ യുവാക്കള്‍ സംഭരണിയിലേയ്ക്ക് എടുത്തു ചാടി. ഇതിനിടെ ചീങ്കണ്ണി കൃഷ്ണമ്മയുടെ വലതുകൈയുമായി ആഴക്കയത്തിലേക്കു പോയി കഴിഞ്ഞു. അവശയായ കൃഷ്ണമ്മയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിലെ വലതു കൈ നഷ്ടപ്പെട്ടതിനു പുറമേ ചീങ്കണ്ണിയുടെ ആക്രമണത്തില്‍ മുറിഞ്ഞ വലതു കൈയില്‍ 59 തുന്നലും ഇടുപ്പിന് സമീപം 28 ഓളം തുന്നലുകളും ഉണ്ടായിരുന്നു.
ചികിത്സ കഴിഞ്ഞു തിരികെയെത്തിയ കൃഷ്ണമ്മയ്ക്കു വനം വകുപ്പ് 250 രൂപ മാസ ശമ്പളം നിശ്ചയിച്ചു ചീങ്കണ്ണി പാര്‍ക്കും പരിസരവും ശുചീകരിക്കുന്ന ജോലി നല്കി. എന്നാല്‍ നെയ്യാര്‍ഡാം വന്യജീവി സങ്കേത കേന്ദ്രത്തില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മത്സ്യം മുതല്‍ വീട്ടുസാധനങ്ങള്‍ വരെ വാങ്ങി ചുമന്ന് കൊണ്ട് കൊടുത്തിട്ടുണ്ട് ഈ അമ്മ. എന്നാല്‍ ഇവിടെ നിന്നും സ്ഥാനക്കയറ്റം കിട്ടി പോയ ഉദ്യോഗസ്ഥര്‍ കൃഷ്ണമ്മയെ അര്‍ഹമായ രീതിയില്‍ സഹായിച്ചിട്ടില്ലെന്ന് ഇവര്‍ വേദനയോടെ പറഞ്ഞിരുന്നു. 2015 ജനുവരി 31 വരെ ജോലിചെയ്തു. ഇതിനിടെ ഒരു തവണ കൂടെ കൃഷ്ണമ്മയ്ക്കു ചീങ്കണ്ണിയുടെ ആക്രമണമേറ്റു. അന്ന് കാലിലാണ് കടിയേറ്റത്. ഇടതു കാലിന്റെ പേശിയുമായി ചീങ്കണ്ണി പോയി. വര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും തനിക്കു അന്യമായിരുന്നു എന്നു കൃഷ്ണമ്മ പറഞ്ഞിരുന്നു. ലഭിക്കാതെ പോയ ആനുകൂല്യങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ കൃഷ്ണമ്മ ചീങ്കണ്ണികളെയും നെയ്യാറിനെയും വിട്ടു പോയി. എന്നാലും ചീങ്കണ്ണികളെ കാണാന്‍ എത്തുന്ന സഞ്ചാരികളുടെ മനസില്‍ വേദനയില്‍ തിളക്കം നഷ്ടപ്പെട്ട കണ്ണുകളും നിറഞ്ഞ ചിരിയോടെ, സ്നേഹത്തോടെയുള്ള പെരുമാറ്റവും മായാതെ നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: