തിരുവനന്തപുരം: ട്രെയിനുകളുടെ സമയമാറ്റത്തില്‍ ദുരിതത്തിലായി ജനങ്ങള്‍. നിലവില്‍ 8.40 മംഗലാപുരം എക്സ്പ്രസ്സ് കഴിഞ്ഞാല്‍ രാത്രി 11.20നുള്ള ചെന്നൈ ഗുരുവായൂര്‍ മാത്രമാണ് ഷൊര്ണൂറിലേക്കുള്ള ട്രെയിന്‍. അതും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. തലസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കെത്തി തിരികെപോകുന്നവര്ക്ക് ഇരുട്ടടി ആവുകയാണ് ട്രെയിന്‍ സമയത്തിലെ അപ്രതീക്ഷിത മാറ്റം.
രാത്രി 10 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം- മധുര (നിലമ്പൂര്‍ റോഡ്) അമൃത രാജ്യറാണി എക്സ്പ്രസ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രണ്ടു ട്രെയിനുകളായി. ഇത് ഒന്നരമണിക്കൂര്‍ നേരത്തെയാണ് ഇപ്പോള്‍ പുറപ്പെടുന്നത്. രാത്രി 8.30ന് അമൃത എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നും 8.40ന് മംഗലാപുരം എക്സ്പ്രസ്, 8.50ന് രാജ്യറാണി എക്സ്പ്രസ് എന്നിവ കൊച്ചുവേളിയില്‍ നിന്നുമാണ് പുറപ്പെടുന്നത്. വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് രണ്ടു ട്രെയിനുകളുടേയും സമയം മാറ്റിയത്. നിലവില്‍ രാത്രി എട്ടരയ്ക്കും ഒമ്പതിനുമിടയില്‍ മൂന്ന് ട്രെയിനുകളാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. മലബാറിലേക്ക് രാത്രി 8.40നുള്ള ട്രെയിന്‍ കഴിഞ്ഞാല്‍ പിന്നെ പുലര്‍ച്ചെ നാലിനുള്ള ഏറനാട് എക്സ്പ്രസ് മാത്രമാണ് യാത്രക്കാര്‍ക്ക് ഏക ആശ്രയം.
ട്രെയിനുകള്‍ കിട്ടാതാകുമ്പോള്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്വകാര്യ അന്തര്‍ സംസ്ഥാന സര്‍വീസുകളെയാണ്. ട്രെയിനിനേക്കാള്‍ ഇരട്ടി നിരക്കാണ് പല അന്തര്‍ സംസ്ഥാന സര്‍വീസുകളും ഈടാക്കുന്നത്. രാത്രിയില്‍ ബസുകള്‍ ഒന്നര മണിക്കൂറില്‍ ഓടിയെത്തുന്ന തൃശൂര്‍ പാലക്കാട് റൂട്ടില്‍ പുതിയ സമയക്രമമനുസരിച്ച് അമൃതയ്ക്ക് നാലര മണിക്കൂര്‍ വേണം. നേരത്തേ വെറും 20 മിനിട്ട് കൊണ്ടാണ് ഈ ദൂരം ഓടിയെത്തിയിരുന്നത്. ഇതോടെ യാത്രക്കാര്‍ അമിത നിരക്ക് നല്കി സ്വകാര്യ അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ യാത്രചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്.
രാത്രി 10ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 4.20ന് തൃശൂരിലും ഉച്ചയ്ക്ക് 1.10ന് മധുരയിലുമെത്തുന്നതായിരുന്നു അമൃതയുടെ സമയക്രമീകരണം. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത പുലര്‍ച്ചെ 2.30ന് തൃശൂര്‍ കടക്കുമെങ്കിലും മധുരയിലെത്തുമ്പോള്‍ ഉച്ചയ്ക്ക് 12.15 ആകും. ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായിരുന്ന ട്രെയിനിന്റെ വേഗത 33 കിലോമീറ്ററായി കുറച്ചതാണ് ഇതിന്റെ കാരണം.
വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മൂന്നാഴ്ചക്കകം സതേണ്‍ റയില്‍വെ ജനറല്‍ മാനേജര്‍ (ചെന്നൈ) വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചുവേളിയിലേക്ക് മാറ്റിയ ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റണമെന്നും രാത്രി പത്തരയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് ട്രെയിന്‍ വേണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: