തൃശൂർ: ലോകത്തിലെ ഏറ്റവും വലിയ സംഗീതവാദ്യ പരിപാടിയായ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. പെരുവനം കുട്ടൻമാരാരുടെ പ്രാമാണ്യത്തിലാണ് മേളം. പറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനമാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറ. ഇലഞ്ഞിത്തറയില്‍ മേളം തുടങ്ങിയതോടെ പൂരലഹരിയില്‍ തൃശൂര്‍ നഗരം മുങ്ങി.
രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടന് മാരാര്‍ തലകറങ്ങി വീണിരുന്നു. കുട്ടന് മാരാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്മാരാരെ ബാധിച്ചത്. രാവിലെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ മഠത്തിൽവരവ് നടന്നു. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന ചടങ്ങാണ് മഠത്തിൽ വരവ് .
നായ്ക്കനാലിൽ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥനിലേക്ക് ഭഗവതി എഴുന്നെള്ളി. ഈ സമയം പതിനഞ്ച് ആനകൾ ഭഗവതിക്ക് അകമ്പടി സേവിച്ച് അണിനിരന്നു. ഉച്ചയ്ക്കാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നെള്ളിപ്പ്. തേക്കിൻകാട്ടിലൂടെ പാണ്ടിമേളത്തിന്റെ ചെമ്പട താളത്തിൽ എത്തുന്ന ഭഗവതിക്ക് പതിനഞ്ച് ആനകൾ അകമ്പടി സേവിക്കും. ഘടകപൂരങ്ങളുടെ വരവ് രാവിലെ അഞ്ച് മണിക്ക് ആരംഭിച്ചു.
കണിമംഗലം ശാസ്താവാണ് ആദ്യമെത്തിയത്. പിന്നാലെ പനമുക്കംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലുർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ എന്നീ ഭഗവതിമാരുമെത്തി. സുരക്ഷാഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് വടക്കുംനാഥ ക്ഷേത്രവും പരിസരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: