കൊച്ചി: നഗരത്തില്‍ ഹോട്ടലുകള്‍ നിരവധിയുണ്ടെങ്കിലും ഇപ്പോഴത്തെ ട്രെന്റ് തട്ടുകടകളാണ്. ആവശ്യപ്പെടുന്ന ഭക്ഷണം മുന്നില്‍ വെച്ച് തന്നെ പാകം ചെയ്തു തരുന്നു. അത് ചൂടോടെ കഴിക്കുന്നു. ഭക്ഷണത്തിന് നല്ല നിറവും മണവും. വിലയാണെങ്കില്‍ തുശ്ചവും. ജില്ലയിലെ തട്ടുകടകളില്‍ സന്ധ്യകഴിഞ്ഞാല്‍ കുടുംബത്തോടൊപ്പമെത്തി ഭക്ഷണം കഴിക്കുന്നവരും കുറവല്ല. എന്നാല്‍, വഴിയരികില്‍ നാലു ചക്ര വണ്ടികളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ വൃത്തിയുള്ളതാണോന്ന് ആരും ഒരു വട്ടം പോലും ചിന്തിക്കാറില്ല. വിലക്കുറവില്‍ രുചികരമായ ഭക്ഷണം അകത്താക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. എന്നാല്‍ വിലകൊടുത്ത് രോഗം വാങ്ങുന്നതിന് തുല്യമാണിത്. ഒട്ടുമിക്ക തട്ടുകടകളും പ്രവര്‍ത്തിക്കുന്നത് അഴുക്ക് ചാലുകളോട് ചേര്‍ന്നാണ്. ഭക്ഷണം പാകം ചെയ്ത ശേഷം വരുന്ന സാധനങ്ങളും വെള്ളവുമെല്ലാം ഒഴുക്കുന്നത് ഈ ചാലുകളിലേക്കാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈയുകള് കഴുകുന്നത് പോലും അഴുക്ക് ചാലിന് സമീപം നിന്നായിരിക്കും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംസ്ഥാനത്ത് അയ്യായിരത്തിലധികം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിഗമനം. എന്നാല്‍ ഇതിന്റെ കൃത്യമായ കണക്കുകള്‍ എങ്ങുമില്ല. തട്ട് കടകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നു. വൃത്തിയില്ലാത്ത തട്ടുകടകള്‍ തടയാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ പ്രത്യക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തിയാലോ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചാലോ പണം നല്കി പ്രശ്നം തീര്‍ക്കാറാണ് പതിവെന്ന് തട്ടുകടക്കാര് പറഞ്ഞു.
പഴകിയ ഭക്ഷണവും സുലഭം
പഴകിയ ഭക്ഷണസാധനങ്ങള്‍ രാസപദാര്‍ഥം ചേര്‍ത്ത് പുതിയവയെന്ന് തോന്നുന്ന തരത്തില്‍ ഹോട്ടലുകളില്‍ വില്‍പ്പന നടത്തുന്നുവെന്ന് ആക്ഷേപം. ഫ്രിഡ്ജ്, കോള്‍ഡ് സ്റ്റോറേജ് എന്നിവയെല്ലാം ഭക്ഷണം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനുള്ളതാണ്. എന്നാല്‍, ഭക്ഷണം സൂക്ഷിച്ചുവയ്ക്കുന്നതിന് ചില രീതികളുണ്ട്. ഓരോ ഭക്ഷണസാധനത്തിനും അനുയോജ്യമായ താപനിലയില്‍ ശരിയായ അളവില്‍ വയ്ക്കണം. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. മിച്ചം വരുന്ന ഭക്ഷണം കുത്തിനിറച്ച് ദിവസങ്ങളോളം വയ്ക്കുമ്പോള്‍ അത് ഭക്ഷ്യയോഗ്യമല്ലാതാകും. പഴകിയ ഭക്ഷണം ചൂടാക്കി പുതിയ രൂപത്തില്‍ ആവിഷ്കരിക്കുന്നതാണ് ഹോട്ടലുകളുടെ രീതി. ആഴ്ചകളോളം പഴക്കമുള്ള മീനും ഇറച്ചിയും പാലുമൊക്കെയാണ് പല ഹോട്ടലുകളില്‍ നിന്നും റെയ്ഡില്‍ പിടിക്കുന്നത്.
തരംഗമായി ഷവര്‍മയും ലെസിയും
ഏഴ് വര്‍ഷം മുമ്പ് ആലപ്പുഴ സ്വദേശിയുടെ മരണത്തിലൂടെയാണ് ഷവര്‍മ്മ എന്ന ഭക്ഷണം വാര്‍ത്തകളില്‍ നിറയുന്നത്. ഈ സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവര്‍മ്മ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അറേബ്യന്‍ ഭക്ഷണം വീണ്ടും ട്രെന്‍ഡിങ്ങില്‍ ഒന്നാമതെത്തിയപ്പോള്‍ ഷവര്‍മ്മയും പ്രതാപം വീണ്ടെടുത്തു. ഇന്നിപ്പോള്‍ നഗരത്തിലെ അറേബ്യന്‍ ഭക്ഷണശാലകള്‍ക്ക് മുമ്പില്‍ പാകപ്പെടുത്തിയ ഷവര്‍മ്മ കാണാം. കുഴിമന്തിയും ഷവര്‍മ്മയും മാത്രം വില്‍പ്പന നടത്തുന്ന കടകളും കൊച്ചിയിലുണ്ട്. കൃത്രിമപ്പൊടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തൈര് ഉപയോഗിച്ചുള്ള ലെസി നിര്‍മ്മാണവും നഗരത്തില്‍ നടക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: