കൊച്ചി: എടയാറില്‍ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആലുവയിലെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ കഴിഞ്ഞ ദിവസം രാത്രി വിട്ടയച്ചു. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കിലും കവര്‍ച്ചയില്‍ പങ്കുളളതിന്റെ സൂചന കിട്ടിയിട്ടില്ല. ശനിയാഴ്ച വൈകുന്നേരം ആലുവയില്‍ നിന്ന് മുമ്പ് കവര്‍ച്ചാ കേസുകളില്‍ പ്രതികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെയും ഇന്നലെ രാവിലെ വിട്ടയച്ചു. എന്നാല്‍, ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആലുവയിലെ ഗുണ്ടാ സംഘത്തില്‍പ്പെട്ട ചിലര്‍ സംഭവത്തിന് തൊട്ടുപിന്നാലെ കേരളം വിട്ടതായി വ്യക്തമായത്. കേരളത്തിന് പുറത്തുളള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്നുവെന്നാണ് ഇവര്‍ സുഹൃത്തുക്കളോട് പറഞ്ഞത്. ഇവരില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും മറ്റൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്തിയവര്‍ സ്വര്‍ണ്ണവുമായി കടന്ന ബൈക്ക് ഇത് തന്നെയാണോ എന്നാണ് പരിശോധിക്കുന്നത്. കേരളം വിട്ടവര്‍ അടുത്തകാലത്തായി പുതിയ ചില മൊബൈല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് ഉച്ചയോടെ സര്‍വീസ് പ്രൊവൈഡറില്‍ നിന്ന് പോലീസിന് ലഭിക്കും. ഇതുകൂടി കിട്ടയശേഷമാകും തുടര്‍ നടപടികള്‍. സ്വര്‍ണ്ണം കൊണ്ട്വരുന്നതിനെക്കുറിച്ച് കൃത്യമായ അറിവുളളവരാണ് സംഭവത്തിന് പിന്നില്‍ എന്ന നിലപാടിലാണ് പോലീസ്. അതേസമയം, മോഷ്ടാക്കള്‍ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ് അന്വേഷണം നടത്തിയിരുന്നത്. ഇത് ആലുവ റൂറല്‍ എസ്.പി രാഹുല്‍ ആര്.നായര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതാണ് പോലീസിനെ കുഴക്കുന്നത്. കവര്‍ച്ചക്ക് മുമ്പും സംഘം എടയാറിലെ ശുദ്ധീകരണശാലക്ക് മുന്നില്‍ ബൈക്കില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യം എത്തി പ്രദേശത്തെ സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം രണ്ടാമത് സ്വര്‍ണമെത്തിച്ച വാഹനത്തെ പിന്തുടര്ന്ന് എത്തുകയായിരുന്നു. വാഹനത്തിന്റെ നമ്പരോ യാത്ര ചെയ്യുന്നവരുടെ മുഖമോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. വ്യവസായ വകുപ്പിന് കീഴിലുള്ള എടയാര്‍ വ്യവസായ മേഖല 450 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മുപ്പത്തടത്ത് നിന്ന് എടയാറിലേക്ക് പോകുന്ന പ്രധാന റോഡില്‍ നിന്ന് 200 മീറ്റര്‍ മാറിയാണ് വ്യവസായ മേഖല. രാത്രിയില്‍ ഈഭാഗം വിജനമാണ്.
സ്വര്‍ണ ശുദ്ധീകരണശാലക്ക് ലൈസന്‍സില്ല
കൊച്ചി: ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണ ശാലയായ സിആര്‍ജി മെറ്റലോയ്സിന് അനുമതിയില്ലാതെയാണ്. ഇവിടെ ശുദ്ധീകരിക്കുന്നതിനായി കൊണ്ടുവന്ന ആറ് കോടിരൂപയുടെ സ്വര്‍ണമാണ് വ്യാഴാഴ്ച അര്‍ധരാത്രി കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തിന് ശേഷം സ്ഥാപനത്തില്‍ പരിശോധന്ക്കെത്തിയ പഞ്ചായത്ത് അധികൃതരെ ഗേറ്റില്‍ തടഞ്ഞെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു. ആലുവക്കടുത്തുളള എടയാര്‍ വ്യവസായ മേഖലയിലെ സിആര്‍ജി മെറ്റലോയ്സ് ഒരു സ്വര്‍ണ ശുദ്ധീകരണ ശാലയാണെന്നുള്ളത് കേട്ടുകേള്‍വി മാത്രം ആണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
വ്യവസായ മേഖലയിലെ സ്വര്‍ണശുദ്ധീകരണ ശാല അടക്കമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തടസങ്ങളുണ്ടായി. ജില്ലയിലെ പ്രമുഖ ജ്വല്ലറികള്‍ ഉള്‍പ്പെടെയുള്ള ആഭരണ കടകള്‍ക്ക് സിആര്‍ജി മെറ്റലേഴ്സ് സ്വര്‍ണം ശുദ്ധീകരിച്ച് നല്‍കുന്നുണ്ട്. ഇതേക്കുറിച്ച് കൃത്യമായ വിവരമുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണവുമായി കടന്ന് കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: