പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് സിപിഎം നീക്കം. ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സമീപം സിപിഎം ബോംബേറ്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ കോറോം, കാര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞത്.
ബിഎംഎസ് പ്രവര്‍ത്തകനും ബിജെപി പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്റെ പയ്യന്നൂര്‍ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. അതിന് തുടര്‍ച്ചയായി ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി. രാജേഷിന്റെ വീടിനടുത്തായി കാര താലിച്ചാലം പാലത്തിന് സമീപം റോഡില്‍ രണ്ടാമത്തെ സ്ഫോടനം നടന്നു. സ്ഫോടന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്എച്ച്ഒ ഹരിപ്രസാദും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. രണ്ടിടത്തും സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ സ്ഥലം പരിശോധിച്ചു. പയ്യന്നൂര്‍ മേഖലയില്‍ തുടര്‍ച്ചയായി സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎമ്മുകാര്‍ അക്രമം നടത്തി വരികയാണ്. ഇതിന്റെ തുടര്‍ച്ചയാണ് നേതാക്കളുടെ വീടുകള്‍ക്ക് സമീപം നടന്ന ബോംബേറെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ക്കണ്ട് മേഖലയില്‍ സിപിഎം വ്യാപക അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ ബലിദാന വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. പുഷ്പാര്‍ച്ചനയിലും സാംഘിക്കിലും സിപിഎം കേന്ദ്രങ്ങളില്‍ നിന്നടക്കം വന്‍ ജനാവലിയാണ് എത്തിയത്. ഇതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ആസൂത്രിതമായി നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബോംബേറ് നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: