ദാബ്ലോ: പശ്ചിമാഫ്രിക്കയിലെ ചെറുരാജ്യമായ ബുര്‍ക്കിനാഫാസോയില്‍ കത്തോലിക്കാ പള്ളിയിലുണ്ടായ ഇസ്ലാമിക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വികാരിയും. വടക്കന്‍ നഗരമായ ദാബ്ലോയില് കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതു മണിയോടെ കുര്‍ബാനയ്ക്കിടെ ഇരുപതോളം ഭീകരര്‍ പള്ളിയില്‍ അതിക്രമിച്ചു കയറി വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ആറു പേര് മരിച്ചു. തുടര്‍ന്ന് പള്ളി കത്തിച്ചു. അടുത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്കും തീയിട്ടു. ഒരു ഹെല്‍ത്ത് സെന്റര്‍ കൊള്ളയടിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ ക്രിസ്ത്യന്‍ മതസ്ഥാപനത്തിനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.
അല്‍ഖ്വയ്ദക്കും അന്‍സാറുള്‍ ഇസ്ലാം എന്ന പ്രദേശിക ഭീകര സംഘടനയ്ക്കും സ്വാധീനമുള്ള മേഖലയാണിത്. സമീപകാലത്ത് ഇവിടെ ഭീകരാക്രമണങ്ങളും കൂടി. കഴിഞ്ഞ മാസം ഭീകരര്‍ ഒരു പ്രോട്ടസ്റ്റന്റ് പള്ളിയില്‍ കടന്നുകയറി ആറു വിശ്വാസികളെ വെടിവച്ചുകൊന്നിരുന്നു. അതിനു പിന്നാലെ ഒരു കത്തോലിക്കാ പള്ളി ആക്രമിച്ച് നാലു പേരെ കൊന്നു.
സംഭവത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ അയല്‍രാജ്യമാണ് ബുര്‍ക്കിനാഫാസോ. മാലിയില്‍ അടുത്ത കാലത്ത് പല കുറി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. ബുര്‍ക്കിനാഫാസോയിലെ ജനസംഖ്യയില്‍ 60 ശതമാനവും മുസ്ലീങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: