കാസര്‍കോട്: ബേക്കല്‍ പോലീസ് സ്റ്റേഷനിലെ അമ്പതോളം പോലീസുകാര്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ട സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്ത പോലീസുകാരെ ഇന്നലെ കാസര്‍കോട് വിദ്യാനഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.വി. വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതി നല്കിയ പോലീസുകാര്‍, റൈറ്റര്‍, അസിസ്റ്റന്റ് റൈറ്റര്‍ തുടങ്ങിയവരില്‍ നിന്നാണ് മൊഴിയെടുത്തത്. ബേക്കല്‍ സ്റ്റേഷനിലെ പോലീസുകാര്‍ ഏപ്രില്‍ പന്ത്രണ്ടിനാണ് റൈറ്റര്‍ മുഖാന്തരം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കിയത്.
ബേക്കല്‍ പോസ്റ്റ് ഓഫീസില്‍ അന്നേദിവസം തന്നെ ബാലറ്റിനുള്ള അപേക്ഷകള്‍ അയച്ചിരുന്നു. എന്നാല്‍, ബേക്കല്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് അപേക്ഷകള്‍ പോയത് ഏപ്രില്‍ 16നാണ്. നാലുദിവസം പോസ്റ്റ്ഓഫീസില്‍ അപേക്ഷകള്‍ കെട്ടിക്കിടന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്. ഏപ്രില്‍ 20 വരെയാണ് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരുന്നത്.
പിന്നീടത് ഏപ്രില്‍ 22വരെയായി നീട്ടി. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് അയച്ച അപേക്ഷകള്‍ ലഭിച്ചത് ഏപ്രില്‍ 24നായിരുന്നു. എന്നാല്‍, പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ബാലറ്റ് പേപ്പര്‍ ഇഷ്യൂ ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് വിഭാഗം അപേക്ഷകള്‍ ഓഫീസില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. അകാരണമായി വൈകിപ്പിച്ച് വോട്ടവകാശം നിഷേധിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി പുറത്തുവന്നിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ചില പോസ്റ്റല്‍ ജീവനക്കാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ട് സംവിധാനം അട്ടിമറിച്ചെന്നാണ് സംശയിക്കുന്നത്.
സിഐ, എസ്ഐ തുടങ്ങിയവര്‍ക്ക് ബാലറ്റ് പേപ്പര്‍ കിട്ടിയതായാണ് വിവരം. ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയിലാണ് വോട്ട്. ഇവര്‍ക്കൊപ്പം തന്നെയാണ് കാസര്‍കോട് ജില്ലയിലെ മറ്റു പോലീസുേദ്യാഗസ്ഥരും ബാലറ്റ് പേപ്പറിനായി അപേക്ഷ നല്‍കിയത്. സിവില്‍ പോലീസ് ഉേദ്യാഗസ്ഥരായ രമേശന്, സുരേഷ് എന്നിവരാണ് രണ്ട് ഘട്ടങ്ങളിലായി അപേക്ഷകള്‍ പോസ്റ്റ് ഓഫീസിലെത്തിച്ചത്. പോസ്റ്റ്ഓഫീസില്‍ അപേക്ഷ കൃത്യമായി എത്തിയിരുന്നതായി അന്വേഷണത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടും ബാലറ്റ് കിട്ടാത്തതിനെക്കുറിച്ച് രേഖാമൂലം പരാതി ഉടന്‍ തന്നെ നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: