ക്രിക്കറ്റ് ഭൂപടത്തില്‍ വലിയ ചരിത്രം പറയാനില്ലാത്ത അഫ്ഗാനിസ്ഥാന് ഇത് രണ്ടാം ലോകകപ്പ്. നാല് വര്‍ഷം മുമ്പ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പോരാട്ടം അവസാനിച്ചു. സ്കോട്ലന്ഡിനെതിരെ നേടിയ ഒരു വിക്കറ്റിന്റെ വിജയം മാത്രമായിരുന്നു ടീമിന്റെ ഏക സമ്പാദ്യം.
എന്നാല്‍, അന്ന് കണ്ട ടീമല്ല ഇന്നത്തെ അഫ്ഗാന്. കളി മികവുകൊണ്ടും താരപ്പകിട്ടുകൊണ്ടും അവര്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ലോകക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ന് അട്ടിമറികളുടെ രാജാക്കന്മാരാണ്.
സെമി ഫൈനലെന്ന വലിയ ലക്ഷ്യം അഫ്ഗാനു മുന്നിലില്ല. പത്തു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്താണ് ടീം. താരതമ്യേന ദുര്‍ബ്ബലരായ ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ അട്ടിമറിച്ചാല്‍ പോലും അഫ്ഗാന് ആശ്വസിക്കാം. റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തിലാണ് പ്രാഥമിക റൗണ്ട്.
പങ്കെടുക്കുന്ന പത്ത് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവരാകും സെമി ഫൈനലില്‍ കടക്കുക.
റഷീദ് ഖാന്, മുഹമ്മദ് നബി, റഹ്മദ് ഷാ, മുഹമ്മദ് ഷഹ്സാദ് എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചാകും ടൂര്‍ണമെന്റില്‍ അഫ്ഗാന്റെ മുന്നേറ്റം. ജൂണ്‍ ഒന്നിന് ഓസ്ട്രേലിയക്കെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം.
ബാറ്റിങ്ങിലെ പ്രതീക്ഷകള്‍
റഹ്മദ് ഷാ, മുഹമ്മദ് ഷഹ്സാദ് എന്നിവരുടെ ബാറ്റിങ്ങിലാണ് ടീമിന്റെ പ്രതീക്ഷ. ഇരുപത്തഞ്ചുകാരനായ ഷാ മികച്ച ഫോമിലാണ്. തുടക്കം ലഭിച്ചാല്‍ വലിയ സ്കോറിലേക്ക് മുന്നേറാനുള്ള ഷായുടെ കഴിവ് അഫ്ഗാന് മുന്നേറ്റത്തില്‍ നിര്‍ണായകമാകും. പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് ഷഹ്സാദിലാണ് ടീമിന്റെ മറ്റൊരു പ്രതീക്ഷ. അഫ്ഗാനായി 81 ഏകദിന മത്സരങ്ങള്‍ കളിച്ച ഷഹ്സാദ് 34 റണ്‍ ശരാശരിയില്‍ 2653 റണ്‍സ് നേടിയിട്ടുണ്ട്. മധ്യനിരയില്‍ നായകന് ഗുല്‍ബാദിന്‍ നായിബ്, അസ്ഗര്‍ അഫ്ഗന്, നജീബുള്ള സാദ്രാന്‍ എന്നിവര്‍ അണിനിരക്കും. സമിയുള്ള ഷെന്‍വാരി, മുഹമ്മദ് നബി, ഗുല്ബീദിന് നായിബ് തുടങ്ങി ഒരുപിടി ഓള് റൗണ്ടര്‍മാര്‍ വാലറ്റത്ത് ടീമിന് കരുത്താകും.
കരുത്തോടെ ബൗളിങ്
റഷീദ് ഖാനെന്ന ലോകോത്തര ബൗളറാണ് അഫ്ഗാന്റെ വജ്രായുദം. ഏകദിന റാങ്കിങ്ങില്‍ മൂന്നാമതുള്ള റഷീദ് ഇംഗ്ലണ്ടില്‍ വിസ്മയം തീര്‍ത്താല്‍ പല അട്ടിമറികളും അവര്‍ക്ക് സ്വപ്നം കാണാം. രാജ്യത്തിനായി 57 മത്സരങ്ങള്‍ കളിച്ച റഷീദ് പതിനഞ്ച് റണ്‍ ശരാശരിയില്‍ 123 വിക്കറ്റുകള്‍ വീഴ്ത്തി. റഷീദിനൊപ്പം മുഹമ്മദ് നബിയും മുജീബ് ഉര് റഹ്മാനും ചേരുന്നതോടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സ്്പിന്‍ നിരയാകും അഫ്ഗാന്റേത്. മികച്ച പേസ് ബൗളറുടെ അഭാവം ടീമിനെ പിന്നോട്ടടിക്കും.
അഫ്ഗാനിസ്ഥാന് ടീം: ഗുല്‍ബാദിന്‍ നായിബ് (നായകന്), മുഹമ്മദ് ഷഹ്സാദ്, നൂര്‍ അലി സാദ്രാന്‍, ഹസ്രതുള്ള സെസായ്, റഹ്മദ് ഷാ, അസ്ഗര്‍ അഫ്ഗന്, ഹഷ്മദുള്ള ഷാഹിദി, നജീബുള്ള സാദ്രാന്‍, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി, റഷീദ് ഖാന്, ദവ്ലാട്ട് സാദ്രാന്‍, അഫ്താബ് അസ്ലം, ഹമീദ് ഹസ്സന്, മുജീബ് ഉര് റഹ്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: