തിരുവനന്തപുരം: പേരൂര്‍ക്കടയിലും പരിസരപ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളമില്ല. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും അതും നടപ്പിലാകാതായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
കുടിവെള്ളം ലഭിക്കാതായതോടെ ജനങ്ങളാകെ ദുരിതത്തിലാണ്. വാട്ടര്‍അതോറിറ്റി പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ നിന്നു ജലം വിതരണം ചെയ്തുവരുന്ന വഴയില, കീഴെ കല്ലുമല, ശാസ്താനഗര്‍, എന്‍സിസി നഗര്‍, പേരൂര്‍ക്കട നീതിനഗര്‍, കമല നഗര്‍, കൃഷ്ണനഗര്‍ എന്നിവിടങ്ങളിലാണ് ഏഴ് ദിവസങ്ങളായി കുടിവെള്ളം ലഭിക്കാത്തത്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ ഭാഗത്ത് ജനങ്ങള്‍ കുടിവെള്ളത്തിന് സമീപത്തെ കിണറുകളെയാണ് ആശ്രയിച്ചു വരുന്നത്. മാസത്തില്‍ 20 ദിവസവും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാര്‍ പറയുന്നു.
കുടിക്കാന്‍ പോലും ചില അവസരങ്ങളില്‍ ജലം ലഭിക്കാത്ത അവസ്ഥയാണ് തങ്ങള്‍ക്കുള്ളതെന്ന് എന്‍പിപി നഗര്‍, ശാസ്താനഗര്‍, നീതിനഗര്‍ റസി. അസോസിയേഷനുകളുടെ ഭാരവാഹികള്‍ പറയുന്നു. കുടിവെള്ളപ്രശ്നം രൂക്ഷമായതോടെ തിങ്കളാഴ്ച രാവിലെ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പേരൂര്‍ക്കട സെക്ഷനില്‍ പ്രതിഷേവുമായി എത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ജലസംഭരണികളിലെ വാട്ടര്‍ലെവല്‍ കുറവായതാണ് പ്രശ്നത്തിനു കാരണമെന്ന സ്ഥിരംപല്ലവിയായിരുന്നു അധികൃതര്‍ക്ക് പറയാനുണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും രാത്രി വൈകിയും കുടിവെള്ളമെത്തിയില്ല. ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കറുകളില്‍ ജലമെത്തിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടപ്പായില്ല.
പ്രശ്നം രൂക്ഷമായി തുടരുന്നപക്ഷം വാട്ടര്‍അതോറിറ്റി ഓഫീസ് ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് ജനങ്ങള്‍. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് പേരൂര്‍ക്കട വാട്ടര്‍ അതോറിറ്റി സെക്ഷന്‍ എഇ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: