തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പരിശോധിച്ചു. ആയുര്‍വേദ കോളേജിലെ ശുദ്ധജല ദൗര്‍ലഭ്യത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.
ശുദ്ധജലം ലഭിക്കുന്നതിന് പൊതുഖജനാവില്‍ നിന്ന് 50 ലക്ഷം മുടക്കി കുളം നിര്‍മ്മിച്ചെങ്കിലും അത് ഉപയോഗശൂന്യമാണെന്ന് പരാതിയില്‍ പറയുന്നു. 80 ലക്ഷം മുടക്കി നിര്‍മ്മിച്ച മഴവെള്ള സംഭരണിയും ചോര്‍ച്ചയുള്ളതിനാല്‍ ഉപയോഗ ശൂന്യമാണ്. മഴക്കാലത്ത് കാനകളില്ന്നും ഒഴുകിവരുന്ന മലിനജലം കെട്ടി കിടക്കുന്ന സ്ഥലത്താണ് മഴ വെള്ള സംഭരണി നിര്‍മ്മിച്ചിട്ടുള്ളതെന്നും വെള്ളം മലിനമാകുമെന്നും പരാതിയിലുണ്ട്. 40 ലക്ഷം മുടക്കി സ്ഥാപിച്ച ഇന്‍സിനേറ്ററുകള്‍ പ്രവര്‍ത്തനരഹിതമാണ്.
എന്നാല്‍ പ്രതിദിനം 1000 പേര്‍ക്ക് ശുദ്ധജലം ആവശ്യമാണെന്നും ഇത് നിറവേറ്റാനുള്ള മാര്‍ഗ്ഗം ആശുപത്രിയിലില്ലെന്നും ആശുപത്രി അധികൃതര്‍ കമ്മീഷനെ അറിയിച്ചു. നാട്ടുകാരുടെ പരാതി ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം ചെലവഴിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ശുദ്ധജല സംഭരണിയാണ് നിര്‍മ്മിച്ചത് . എന്നാല്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പോലും സംഭരണിയില്‍ നിന്നും ചെലവഴിക്കാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: