ന്യൂദല്‍ഹി: ബംഗാളിലെ മമത സര്‍ക്കാര്‍ പിടികൂടി ജയിലിലടച്ച യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയെ സുപ്രീം കോടതി ജാമ്യം നല്കി മോചിപ്പിച്ചു. അവരെ ജയിലിലടച്ച പോലീസ്, സര്‍ക്കാര്‍ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ മമത സര്‍ക്കാരിനോട് വിശദീകരണവും തേടി. മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും കനത്തയടിയാണ് കോടതി വിധി.
പ്രിയങ്ക മാപ്പു പറയണമെന്ന് ആദ്യം വിധിച്ച കോടതി പിന്നീട് വിധി തിരുത്തി മോചിപ്പിച്ച ശേഷം മാത്രം മാപ്പു പറഞ്ഞാല്‍ മതിയെന്ന് വ്യക്തമാക്കി. പ്രമുഖ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമതയുടെ തല ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് യുവമോര്‍ച്ച ഹൗറ ജില്ലാ കണ്‍വീനര്‍ കൂടിയായ പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്ത് 14 ദിവസം റിമാന്‍ഡ് ചെയ്തത്. ഇതിനെതിരെ പ്രിയങ്ക നല്കിയ ഹര്‍ജിയിലാണ് അവരെ ഉടന്‍ വിട്ടയയ്ക്കാന് കോടതി ഉത്തരവിട്ടത്.
പ്രിയങ്ക ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രിയങ്കയുടെ ഹര്‍ജി പിന്നീട് വിശദമായി പരിശോധിക്കുമെന്നു പറഞ്ഞ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും സഞ്ജീവ് ഖന്നയും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് ആ സമയത്ത് അഭിപ്രായ സ്വതന്ത്ര്യം സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രിയങ്കയെ അറസ്റ്റ് ചെയ്തത് വലിയ വിവാദമാണ് ഉയര്‍ത്തിയത്. മമതാ ബാനര്‍ജിയുടെ ഏകാധിപത്യത്തിനെതിരെ കടുത്ത വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: