ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന് ഹിന്ദുവായിരുന്നുവെന്നും അത് ഗാന്ധി ഘാതകന് നാഥുറാം ഗോഡ്സെയായിരുന്നുവെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവന വന്‍ വിവാദമായി. നിരവധി പേരാണ് കമല്‍ഹാസനെ എതിര്‍ത്തും അനുകൂലിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.
തെരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കമല്ഹാസന് അഞ്ചു ദിവസത്തെ വിലക്ക് കല്പ്പിക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അവസാന ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമല്‍ഹാസന്റെ വിവാദ പ്രസ്താവന. ഞായറാഴ്ച തമിഴ്നാട്ടിലെ അറവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മക്കള്‍ നീതി മയ്യം നേതാവു കൂടിയായ കമല്‍ ഇങ്ങനെ പ്രസംഗിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തായിരുന്നു യോഗം. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തു വച്ചായതുകൊണ്ടല്ല ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ വച്ചാണ് ഇങ്ങനെ പ്രസംഗിക്കുന്നതെന്നും ഇതിനെ ന്യായീകരിച്ച് കമല്ഹാസന് പറഞ്ഞിരുന്നു.19ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണിത്. എസ്. മോഹന്‍രാജാണ് ഇവിടത്തെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി. മുസ്ളീം വോട്ടുകളുടെ ധ്രുവീകരണത്തിലാണ് കമല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് സൂചന.
മതവിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയ കമല്‍ഹാസനെതിരെ പോലീസ് സ്വയം കേസ് എടുത്ത് അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
രാജ്യത്തെ വിഭജിക്കരുത്: വിവേക് ഒബ്റോയി
കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രമുഖ ബോളിവുഡ് താരം വിവേക് ഒബ്റോയി രൂക്ഷമായി പ്രതികരിച്ചു. ”പ്രിയപ്പെട്ട കമല്‍ സര്, നിങ്ങള്‍ വലിയ കലാകാരനാണ്. കലയ്ക്ക് മതമില്ലെന്നതു പോലെ ഭീകരതയ്ക്കും മതമില്ല. ഗോഡ്സെ ഭീകരനായിരുന്നുവെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ നിങ്ങള്‍ എന്തിനാണ് ഹിന്ദുവെന്ന് പ്രത്യേകം എടുത്തു പറയുന്നത്? വോട്ട് തേടി നിങ്ങള്‍ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണോ? ചെറിയ കലാകരന്മാര് മുതല്‍ വലിയ കലാകാരന്മാര് വരെയുള്ള ഈ രാജ്യത്തെ വിഭജിക്കരുത്. നാം ഒന്നാണ്” ഒബ്റോയി ട്വിറ്ററില്‍ കുറിച്ചു.
വോട്ട്തട്ടാന്‍ തീക്കളി: ബിജെപി
ഉപതെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാന്‍ കമല്ഹാസന് നടത്തുന്ന തീക്കളിയാണിതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്രാജന് പ്രതികരിച്ചു. വിദ്വേഷ പ്രസംഗത്തിന് തെര. കമ്മീഷന് നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
2013ല്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമ പ്രദര്‍ശനത്തിനെത്തിച്ച സമയത്തുണ്ടായ വിവാദം മറക്കരുത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ ഇന്ത്യ വിടുമെന്നാണ് അന്ന് താങ്കള്‍ പറഞ്ഞത്, അവര്‍ ചൂണ്ടിക്കാട്ടി.
ചിത്രത്തിനെതിരെ ചില മുസ്ലിം സംഘടനകള്‍ എതിര്‍പ്പുമായി വന്നിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ചിത്രം നിരോധിച്ചു. അനുമതി ലഭിച്ചില്ലെങ്കില്‍ രാജ്യം വിടുമെന്നാണ് അന്ന് കമല്ഹാസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: