കണ്ണൂര്‍: മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കളളക്കടത്തുകാരും മയക്കുമരുന്നു കടത്ത് സംഘവും പിടിമുറുക്കുന്നു. പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് മാസം തികയുമ്പോഴേക്കും യാത്രക്കാരില്‍ നിന്നായി കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും മയക്കുമരുന്നുമാണ് പിടിച്ചത്.
തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നിരീക്ഷണം ശക്തമാക്കി. ഡിസംബറില്‍ വിമാനത്താവളം തുറന്നപ്പോള്‍ത്തന്നെ സ്വര്ണക്കടത്തുകാര് ഇവിടം പ്രധാന കടത്തുവഴിയായി തെരഞ്ഞെടുക്കുമോയെന്ന ആശങ്കകളുയയര്‍ന്നിരുന്നു.
2018 ഡിസംബര്‍ 9 ന് ഉദ്ഘാടനം ചെയ്ത് പതിനൊന്നാം ദിവസമാണ് സ്വര്‍ണ്ണക്കടത്തിന് പിണറായി സ്വദേശി കസ്റ്റംസിന്റെ പിടിയിലായത്. പിന്നീട് നിരവധി പേരില്‍ നിന്നായി 50 കിലോയോളം സ്വര്‍ണ്ണം പിടികൂടി. പിണറായി സ്വദേശിയില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണമാണ് പിടിച്ചത്. തുടര്‍ന്ന് 2.708 കിലോഗ്രാം സ്വര്‍ണവുമായി ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് ഉപ്പള സ്വദേശിയെ കസ്റ്റംസ് പിടിച്ചു. അബുദാബിയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് സ്വദേശി 280 ഗ്രാം സ്വര്‍ണം കുഴമ്പ് രൂപത്തില്‍ കവറുകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതും കണ്ടെത്തിയിരുന്നു. മെയ് ആദ്യം 2.675 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2 കിലോഗ്രാം സ്വര്‍ണം അയണ്‍ ബോക്സിലും ബാക്കി പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു.
കൊട്ടാരക്കര സ്വദേശിയില്‍ നിന്നാണ് ആദ്യമായി ഒരു കിലോ ഹാഷിഷ് ഓയില്‍ സിഐഎസ്എഫ് പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ദോഹയിലേക്ക് പോകുകയായിരുന്ന ഷബിന് ഷായുടെ ഷൂസിനുള്ളില്‍ ഒളിപ്പിച്ചുവെച്ചതായിരുന്നു ഹാഷിഷ് ഓയില്‍. ഇത്തരം സംഘങ്ങളെ പിടിക്കാന്‍ ആധുനിക യന്ത്രങ്ങളാണ് വിമാനത്താവളത്തില്‍ ഉപയോഗിക്കുന്നത്. ഇതറിഞ്ഞിട്ടും ഇവ കടത്തുകയാണ്.
തിരുവനന്തപുരത്ത് ഇടനിലക്കാര്‍ അഭിഭാഷകര്‍
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 25 കിലോ സ്വര്‍ണവുമായി കെഎസ്ആര്‍ടിസി കണ്ടക്ടറായ സുനിലും ദുബൈയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന കഴക്കൂട്ടം സ്വദേശി സ്ത്രീയും പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരെന്ന് വ്യക്തമായത്.
തിരുവനന്തപുരത്തെ അഭിഭാഷകരായ ബിജുവും വിഷ്ണുവുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. അഭിഭാഷകര്‍ക്കായുള്ള അന്വേഷണം ഡിആര്എ ഊര്‍ജ്ജിതമാക്കി. സുനില്‍ സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയ സമയത്ത് അഭിഭാഷകര്‍ വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സുനിലിനെ പിടികൂടിയ വിവരം അറിഞ്ഞ ഉടന്‍ ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. സുനിലനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലോടെ അഭിഭാഷകരുടെ പങ്ക് കൂടുതല്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ.
പിടിയിലായ സുനില്‍ ഇതിനു മുമ്പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിലും സജീവമെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
രാജ്യാന്തര വിമാനത്താവളം വഴി ഒരു ദിവസം കടത്തുന്നത് ശരാശരി 50 കിലോ സ്വര്‍ണമാണെന്നാണ് ഡിആര്‍ഐയുടെ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) നിഗമനം. പിടികൂടുന്നവരില്‍ നിന്നും കടത്തു സംഘങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: