തിരുവനന്തപുരം: എസ്എഫ്ഐയുടെ ക്രൂരതയില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി ഇനി യൂണിവേഴ്സിറ്റി കോളേജിലേക്കില്ല. കോളേജ് മാറാന്‍ യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലിന് അപേക്ഷ നല്കി. സര്‍വകലാശാല വിസിയേയും ഇക്കാര്യം അറിയിച്ചു. ഏത് കോളേജിലാണ് തുടര്പഠനമെന്നതു തീരുമാനിക്കാത്തതിനാല്‍ ടിസി ലഭിച്ചില്ല.
യൂണിവേഴ്സിറ്റി കോളേജില്‍ ആധിപത്യം പുലര്‍ത്തുന്ന എസ്എഫ്ഐയുടെ ഭീഷണിയും ക്രൂരതയും സഹിക്ക വയ്യാതെ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കോളേജ് മാറ്റത്തിനായി പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കിയത്. കോളേജില്‍ തുടര്‍ന്നു പഠിക്കാന്‍ കഴിയില്ലെന്നും, മറ്റേതെങ്കിലും എയ്ഡഡ് കോളേജിലേക്കോ, ഗവണ്മെന്റ് കോളേജിലേക്കൊ മാറ്റം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്‍വകലാശാലാ ആസ്ഥാനത്തെത്തി വൈസ് ചാന്‍സലര്‍ മഹാദേവന് പിള്ളയെ കണ്ട് ഇക്കാര്യം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ താല്പര്യപ്രകാരം ഏത് കോളേജില്‍ വേണമെങ്കിലും തുടര്‍പഠനത്തിന് അവസരമൊരുക്കാമെന്ന് അദ്ദേഹം അറിയിച്ചു. വര്‍ക്കല എസ്എന്‍ കോളേജില്‍ തുടര്‍പഠനം നടത്താനാണ് വിദ്യാര്‍ഥിനിക്ക് താല്പര്യം. അടുത്ത ദിവസം തന്നെ വര്‍ക്കല കോളേജില്‍ പോയി അന്വേഷിച്ച ശേഷം യൂണിവേഴ്സിറ്റി കോളേജിലെത്തി ടിസി വാങ്ങുമെന്ന് പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ജന്മഭൂമിയോട് പറഞ്ഞു.
കോളേജില്‍ കൃത്യമായി ക്ലാസുകള്‍ നടക്കാറില്ല. വിവിധ പരിപാടികള്‍ക്ക് എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ക്ലാസില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോകും. ഇത് പഠനത്തെ ബാധിക്കുന്നുവെന്നും പ്രതികൂല ശാരീരിക അവസ്ഥയിലും പൊരി വെയിലത്ത് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എസ്എഫ്ഐ നേതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്നും കുറിപ്പ് എഴുതി വച്ചതിനു ശേഷമാണ് കോളേജിനുള്ളില്‍ത്തന്നെ കൈമുറിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ചത്.
അതേസമയം ആത്മഹത്യാ ശ്രമത്തിനു ശേഷം ആര്‍ക്കെതിരെയും പരാതിയില്ലെന്നാണ് കോടതിയിലും, പോലീസിനും പെണ്‍കുട്ടി നല്കിയ മൊഴി. സംഭവത്തില്‍ ഗവര്‍ണറും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ എസ്എഫ്ഐ നേതൃത്വം ഭീഷണിപ്പെടുത്തി പരാതിയില്ലതാക്കിയതാണെന്നാരോപിച്ച് എബിവിപി പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: