കൊച്ചി: പറവൂരിലെ ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മ്മാണം സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജൈവ വൈവിദ്ധ്യ സമ്പന്നമായ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ സ്ഥാപിച്ചു 110 കെ.വി ലൈന്‍ വലിക്കുന്നതിനെതിരെ ഭൂവുടമ മീന മേനോന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. ഹര്‍ജി മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
ഹര്‍ജി പരിഗണിക്കവെ ടവര്‍ സ്ഥാപിക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണെന്നും പദ്ധതി മനഃപൂര്‍വം വൈകിപ്പിക്കാനാണ് ഈ ഘട്ടത്തില്‍ ഹര്‍ജിക്കാരി പരാതി ഉന്നയിക്കുന്നതെന്നും കെഎസ്ഇബി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. 30 ടവറുകള്‍ സ്ഥാപിച്ച് 7.5 കിലോമീറ്റര്‍ ലൈന്‍ വലിക്കാനാണ് പദ്ധതി. 15 ടവറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ശേഷിച്ച ടവറുകളുടെ ഫൗണ്ടേഷന് നിര്‍മ്മാണം നടക്കുന്നു. ഇനി രണ്ടു കിലോമീറ്ററോളം ലൈന്‍ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തില്‍ അലൈന്മെന്റ് മാറ്റുന്നത് കൂടുതല്‍ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എ. രുക്സാന നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ ഈ പരാതിയില്‍ സ്ഥലം സന്ദര്‍ശിച്ച എഡിഎം ലൈന്‍ മാറ്റുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതാണ്. ഇതിനെതിരെ ഹര്‍ജിക്കാരി നല്കിയ ഹര്‍ജിയില്‍ എ ഡിഎമ്മിന്റെ നിര്‍ദേശം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടില്ലെന്നും കെഎസ്ഇബി ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ടവര്‍ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
ശാന്തിവനം സ്വാഭാവിക വനമല്ല. പരമാവധി 40 വര്‍ഷം വരെ പ്രായമുള്ള മരങ്ങള്‍ മാത്രമാണ് ഇവിടെയുള്ളതെന്ന് കെഎസ്ഇബി നല്കിയ സത്യവാങ്മൂലം പറയുന്നു. വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെസംരക്ഷിക്കുന്നെന്നുമുള്ള വാദം സ്ഥാപിത താല്പര്യത്തിനു വേണ്ടിയാണ്. കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥലമല്ല. സ്ഥാപിത താല്പര്യക്കാരുടെ എതിര്‍പ്പു മൂലം പദ്ധതി വൈകുന്നു. കാലതാമസം മൂലം ചെലവ് 7.8 കോടി രൂപയില്‍ നിന്ന് 30.47 കോടി രൂപയായി. ഭൂമിയിലെ കാവിന്റെ കാര്യത്തില്‍ ഹര്‍ജിക്കാരിയുടെ വാദം ശരിയല്ല. ഏപ്രില്‍ 20നും 21 നും നൂറും പാലും പൂജയുള്ളതിനാല്‍ പണി നടത്തരുതെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു. പ്രദേശവാസികള്‍ കാവില്‍ വിളക്കു തെളിക്കുന്നുണ്ടെന്നും പാലഭിഷേകം നടത്തുന്നുണ്ടെന്നും പറയുന്നത് ശരിയല്ല. ടവര്‍ സ്ഥാപിക്കുന്നത് പൂജ നടത്തുന്നതിനോ ആരാധിക്കുന്നതിനോ തടസമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: