തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോല്‍വി മുന്‍കൂട്ടി ഉറപ്പിച്ച് കോണ്‍ഗ്രസ്. സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായത് യുഡിഎഫിന്റെ വിജയപ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്ന് മുന്നണി സ്ഥാനാര്‍ഥിയും ഡിസിസി അധ്യക്ഷനുമായ ടി.എന്‍. പ്രതാപന് വ്യക്തമാക്കി.
ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കു പോയെന്നും ഇതു യുഡിഎഫിനു തിരിച്ചടിയാവുമെന്നും പ്രതാപന് പറഞ്ഞു. തെരഞ്ഞെടുപ്പു വിശകലനത്തിനായി ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് പ്രതാപന്റെ വിലയിരുത്തല്‍. സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി എത്തിയതോടെ വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായി. ഹിന്ദു വോട്ടുകള്‍, പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍ ബിജെപിയിലേക്കു പോയിട്ടുണ്ടാവാം. അങ്ങനെയെങ്കില്‍ അതു തിരിച്ചടിയാണ്. തോല്ക്കാന് ഇടയുണ്ടെന്നും പ്രതാപന് പറഞ്ഞു.
ആര്‍എസ്എസ് ശക്തമായ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ നടത്തിയത്. ഹിന്ദുവോട്ടുകളുടെ ഏകീകരണം ഉണ്ടാക്കാന്‍ അവര്‍ക്കായിട്ടുണ്ട്. ഇത് യുഡിഎഫ് വോട്ടുകളെയാണ് ചോര്‍ത്തിയതെന്ന് പ്രതാപന് പറഞ്ഞു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനവും ഫലസാധ്യതയും ചര്‍ച്ച ചെയ്യാനാണ് കെപിസിസി നേതൃയോഗം ചേര്‍ന്നത്. ഉച്ച വരെയുള്ള സെഷനില്‍ ഡിസിസി പ്രസിഡന്റുമാരാണ് സംസാരിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്ക വേണ്ടെന്നും ഇരുപത് സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: