ആഭ്യന്തരവും വൈദേശികവുമായ പ്രശ്നങ്ങളില്‍ എന്നൊക്കെ ഭാരതം ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നുവോ അന്നൊക്കെ അമേരിക്ക ഇന്ത്യന്‍ ഭരണാധികാരികളെ തരംതാഴ്ത്തുന്നതിനും അധിക്ഷേപിക്കുന്നതിനും പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കാറുണ്ട്.
ഇവിടെയിപ്പോള്‍ മോദി ഭരണത്തിലേറിയപ്പോള്‍ ഭായ് ഭായ് പറഞ്ഞു നടക്കുകയും, രാജ്യത്തും വിദേശനയങ്ങളിലും ശക്തമായ നടപടികള്‍ മോദി സ്വീകരിച്ചുതുടങ്ങിയപ്പോള്‍ പിന്നില്‍നിന്നു കുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ടൈം മാസികയില്‍ വന്ന, നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ലേഖനമെന്ന് കാണാം.
പാലൂട്ടിയ കൈകളെ വേള്‍ഡ് ട്രേയ്ഡ് സെന്ററിലൂടെ കൊത്തിയപ്പോള്‍ അമേരിയ്ക്കയ്ക്കുപോലും ഭീകരാക്രമണത്തിനെതിരെ ഇന്ന് മോദി സ്വീകരിച്ചത്ര ശക്തമായ നടപടി സ്വീകരിക്കാനോ ലോകരാജ്യങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുവാനോ കഴിഞ്ഞില്ല. അതിന്റെ ജാള്യവും ലേഖനത്തിനു പിന്നിലുണ്ട്. ചൈനയെപ്പോലും മെരുക്കിയെടുത്തുകൊണ്ട് മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് മോദിയുടെ കഴിവാണെന്ന് ലോകം അംഗീകരിച്ചപ്പോഴാണ് ടൈം മാസിക വിഭജനവാദവുമായി എത്തിയത്. അമേരിക്ക മുസ്ലീം രാജ്യങ്ങള്‍ക്കെതിരെ വേള്‍ഡ് ട്രേഡ്സെന്റര്‍ ആക്രമണത്തിന്റെ പേരില്‍ നിഷ്ഠൂരമായ നടപടി സ്വീകരിച്ചപ്പോള്‍ ടൈം എന്താണ് സാര്‍വ്വദേശീയത പറയാതിരുന്നത്? ഇപ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തേക്കുറിച്ചാണ് ടൈമിന്റെ വേവലാതി.
ഗാന്ധിജിയുടെ കാലംമുതല്‍ ഇന്ത്യ വച്ചുപുലര്‍ത്തിയിരുന്ന വീക്ഷണം ഇന്ത്യയിലെ മതേതരത്വം പുലരുന്നതിന് ഹിന്ദുക്കള്‍ മാത്രം പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്നതായിരുന്നു. മുസ്ലീമിന്റ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ചെറുക്കാന്‍ കഴിയാത്ത ഗതികേടുകൊണ്ട് കോണ്‍ഗ്രസ്സും ഹിന്ദുവിന്റെ ചെലവില്‍ത്തന്നെ മതേതരത്വം പുലരണമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോദി മതേതരത്വത്തിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഇന്ത്യയില്‍ മതേതരത്വം പുലരുന്നതിന് ഹിന്ദുവിനും മുസല്‍മാനും തുല്യപങ്ക് വഹിക്കുവാനുണ്ടെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കുകയും അതിന് പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതിന്റെ തെളിവാണ് 2014ലെ തിരഞ്ഞെടുപ്പ് വിജയം.
ചാര ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനുള്ള ശക്തി മിസൈല്‍ വിജയകമായി പരീക്ഷിച്ചതിനെ അസൂയയോടുകൂടി വീക്ഷിച്ചത് അമേരിക്ക മാത്രമാണ്. കുത്തഴിഞ്ഞ സാമ്പത്തികമേഖലയെ നേരെയാക്കുന്നതിനായി കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ അതിശക്തമായ നടപടി സ്വീകരിച്ച ഏക ഇന്ത്യന്‍ ഭരണാധികാരിയാണു മോദി. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 3.25 കോടി ജനങ്ങളാണ് ആദായനികുതി ഒടുക്കുന്നവരായി ഉണ്ടായിരുന്നത്. അത് നോട്ടുനിരോധനത്തിന്റെ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ 6 കോടി കവിഞ്ഞു. എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ട് ഒരു ലോകശക്തിയായി ഇന്ത്യ വളരുന്നതിനെ അസൂയയോടെ കാണുന്ന അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണ് ടൈം മാസികയിലെ ലേഖനം. ഇതിന്റെ പ്രചാരകരായി ഇന്ത്യന്‍ പ്രതിപക്ഷം മാറുന്നത് സ്വയം വിഢിവേഷം കെട്ടുന്നതിന് തുല്യമാണ്.
പി.എസ് രാജീവ്, ചേര്‍ത്തല
ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം
എറണാകുളം കച്ചേരിപ്പടിയില്‍ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡുവഴി ചുറ്റിത്തിരിഞ്ഞ് യാത്രക്കാരെ വലച്ചിരുന്ന യാത്ര പ്രശ്നം സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അപ്പലെറ്റ് ട്രൈബ്യൂണല്‍ പുന:പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. താല്‍ക്കാലികമായി നടപ്പിലാക്കിയ ഈ പരിഷ്ക്കാരം പതിനേഴുവര്‍ഷം നീണ്ടുനിന്നു. അനവധി നിവേദനങ്ങളും, പരാതികളും ഉണ്ടായിട്ടും അധികൃതര്‍ മൗനം പാലിച്ച ഈ വിഷയം ഇനിയെങ്കിലും വേഗത്തില്‍ നടപ്പാക്കണം: ഈ റൂട്ട് മാറ്റംകൊണ്ട് ആര്‍ക്ക് എന്തുഗുണമാണ് ഉണ്ടായത്? നഗരമദ്ധ്യത്തില്‍ ജനത്തിന്റ ക്ഷമകെടുത്തുന്ന ഇതുമാതിരിയുള്ള അശാസ്ത്രീയമായ പരിഷ്കാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ഇതുപോലെ അനധികൃതമായി നഗരത്തിന്റ ഉളളില്‍നിന്നും ബസില്‍ ആളെ കയറ്റുന്നതും ഇറക്കുന്നതും, ഓവര്‍ടേക്കിങ്ങും നിര്‍ബന്ധമായും ഒഴിവാക്കണം. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ അവലബിംക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു. നിയമ വ്യവസ്ഥയുടെ പിന്‍ബലമില്ലാതെ ഇതുപോലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം.
വേണുകുമാര്‍
രോഗികള്‍ക്കു ദുരിതം
നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായിരുന്ന സിഎംഡിആര്‍എഫില്‍നിന്ന് നല്‍കിവരുന്ന ചികിത്സാ സഹായനിധിക്ക് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ രോഗികള്‍ക്ക് രോഗവിവരങ്ങള്‍ രേഖപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ചികിത്സാവിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവുമെങ്കിലും സഹായം വൈകുകയാണ്. മുന്‍പ് ചികിത്സാരേഖകള്‍ സമര്‍പ്പിച്ചാല്‍ വില്ലേജാഫീസിലെ അന്വേഷണവും താലൂക്ക് ഓഫീസില്‍നിന്ന് അനുകൂല്യം നല്‍കലും വൈകിപ്പിച്ചിരുന്നില്ല. ഗവണ്മെന്റിന്റെ മറ്റെന്ത് പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചാലും രോഗികള്‍ക്ക് ചികിത്സാസഹായം മാറ്റിവെക്കാനാവുന്നതല്ല. അവിടെയാണ് സര്‍ക്കാരിന്റെ ഈ അനാസ്ഥ. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ എത്രയുംവേഗം തീര്‍പ്പാക്കി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ആശ്വാസമേകണം.
– ബി.ആര്. മഞ്ജീഷ്, ചങ്ങനാശ്ശേരി
ഈ മാങ്ങകളെ വിശ്വസിക്കാമോ?
കേരളത്തിലെ മാമ്പഴ വിപണി സജീവം. വ്യത്യസ്തങ്ങളായ നിറങ്ങളില്‍ മാങ്ങ ഇരിക്കുന്നത് കാണുമ്പോള്‍ ആരും ഒന്ന് വാങ്ങിപോകും. പക്ഷെ ഈ മാങ്ങകളെ അങ്ങ് വിശ്വസിക്കാമോ. എവിടെയോ ഒരു സ്ഥലത്തു മാങ്ങയില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് പെട്ടെന്ന് പഴുപ്പിക്കാന്‍ ശ്രമിച്ചവരെ പിടികൂടി എന്ന പത്രവാര്‍ത്ത ഒരു സൈഡില്‍. കേരളത്തില്‍ ഇത്തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഫലങ്ങള്‍ കഴിച്ചു വര്‍ധിക്കുന്ന കാന്‍സര്‍ രോഗികളുടെ കണക്ക് മറു സൈഡില്‍. ആരോഗ്യ വകുപ്പേ….ഒന്ന് ഉഷാറാകു…നല്ലതിനെയും ചീത്തയെയും വേര്‍തിരിക്കു. നമ്മളുടെ പിള്ളേരും നല്ല മാങ്ങയുടെ രുചി അറിഞ്ഞു ആരോഗ്യവാനായിട്ടു വളരട്ടെ!
– അനില്‍ സരസ്, കുറ്റിയായണിക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: