ന്യൂദല്‍ഹി: തിരഞ്ഞെടുപ്പിനുശേഷം ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യ. ദല്‍ഹിയില്‍ ഇറാന് വിദേശകാര്യമന്ത്രി ജാവേദ് ഷെരീഫുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചത്. ഇറാനുമായുള്ള ഇടപാടുകളില്‍നിന്ന് മറ്റുരാജ്യങ്ങള്‍ക്ക് നല്കിയ ഇളവ് യു.എസ്. അവസാനിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ആണവക്കരാറില്‍നിന്ന് പിന്മാറിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്റെ നിലപാട് സുഷമയുമായുള്ള കൂടിക്കാഴ്ചയില്‍ ഷെരീഫ് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുടെ തീരുമാനങ്ങളും വിശദീകരിച്ചു. യു.എ.ഇ.യുടെ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണടാങ്കറുകള്‍ അടക്കം നാലുകപ്പലുകള്ക്കുനേരെ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഇറാന് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
യു.എസുമായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ, ചൈന, ഇറാഖ്, തുര്ക്ക്മെനിസ്താന് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യു.എസ്. വാണിജ്യസെക്രട്ടറി വില്‍ബര്‍ റോസ്, ഇറാനുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കാവശ്യമായ എണ്ണ സൗദി, യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: