അമ്പലപ്പുഴ: കടലാക്രമണത്തെ ചെറുക്കാന്‍ മന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍മിച്ച കടല്‍ ഭിത്തി തകര്‍ച്ചയില്‍. ചെലവ് ലാഭിക്കുന്നുന്നതിനായി കല്ലുകൊണ്ടുള്ളതിന് പകരം മണല്‍ച്ചാക്ക് അടുക്കിവെച്ചുള്ള കടല്‍ഭിത്തി നിര്‍മിച്ചത്. കടലാക്രണം ഏറ്റവും ശക്തമായ അമ്പലപ്പുഴ മേഖലയിലാണ് കടല്‍ഭിത്തിക്ക് ഏറ്റവും കൂടതല്‍ തകരാര്‍ സംഭവിച്ചത്.
ഈ മേഖലയില്‍ ഉണ്ടായിരുന്ന മണല്‍നിറച്ച ചാക്കുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോവുകയും ബാക്കിയുള്ളവ തകരുകയും ചെയ്തു. കല്ല് കിട്ടാനുള്ള ബുദ്ധിമുട്ടും ചെലവ് ലാഭിക്കാനുമാണ് ഇങ്ങനെ ഒരു പരീക്ഷണം നടത്താന്‍ അധികൃതര്‍ തയ്യാറായത്. സാധാരണയായി അതിരൂക്ഷമായ കടലാക്രമണം ചെറുക്കാന്‍ പരമ്പരാഗത രീതിയില്‍ പുലിമുട്ടും കടല്‍ഭിത്തിയുമാണ് നിര്‍മ്മിച്ചുവന്നിരുന്നത്.
എന്നാല്‍ കടല്‍ഭിത്തി കെട്ടുന്ന കല്ലിനുപകരം മണല്‍ച്ചാക്കുകള്‍ ഉപയോഗിക്കാമെന്ന ആശയം ധനമന്ത്രി മുന്നോട്ട് വെക്കുകയായിരുന്നു. വലിയ ചാക്കുകളില്‍ കടല്‍ത്തീരത്തെ മണല്‍ നിറച്ച് കടല്‍ഭിത്തിപോലെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെക്കുകയായിരുന്നു.
കരിങ്കല്ലിന് പോലും തടുത്ത് നിര്‍ത്താന്‍ കഴിയാത്ത ശക്തമായ തിരമാലകളെ എങ്ങനെ മണല്‍ച്ചാക്ക് തടയും. അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ ഇപ്പോഴും കടല്‍ഭിത്തിയില്ലാതെ വീടുകള്‍ കടലെടുക്കുന്നുണ്ട്. എന്തായാലും പണം ലാഭിക്കാന്‍ ചെയ്ത പരീക്ഷണം ഇപ്പോള്‍ ഇരട്ടി ചെലവാക്കിയ സ്ഥിതിയിലാണ്. മഴക്കാലം അടുക്കുന്തോറും പ്രദേശത്ത് കരിങ്കല്ലുകൊണ്ടുള്ള കടല്‍ ഭിത്തി നിര്‍മാണത്തിന്റെ ആവശ്യകത വര്‍ധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: