കൊച്ചി: ഇഎസ്ഐ ഇന്‍ഷ്വറന്‍സ് കവറേജില്‍ അംഗത്വമെടുത്ത് രണ്ട് വര്‍ഷത്തിനിടയിലുണ്ടായ ഗുരുതര രോഗത്തിന് ചികിത്സയ്ക്കായി ചെലവായ പണം തൊഴിലാളിക്ക് നിഷേധിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. എറണാകുളം മീമ്പാറ സ്വദേശി എന്‍ സുരേന്ദ്രന് ചെലവായ 71,797 രൂപ ഇഎസ്ഐ കോര്പ്പറേഷന് മടക്കി നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
2016 ജനുവരി ഒന്നിനാണ് പരാതിക്കാരനായ എന്‍.സുരേന്ദ്രന് ഇഎസ്ഐ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉദേ്യാഗസ്ഥനായ സുരേന്ദ്രന് അന്നുമുതല്‍ ഇന്‍ഷ്വറന്‍സ് വിഹിതം അടയ്ക്കുന്നുണ്ട്.
എന്നാല്‍ സുരേന്ദ്രന്റെ രജിസ്ട്രേഷന് തീയതി 2016 ഫെബ്രുവരി 11 ആണെന്നാണ് ഇഎസ്ഐ കോര്‍പ്പറേഷന്റെ വാദം. 2018 ഫെബ്രുവരി ഏഴിന് സുരേന്ദ്രന് ന്യൂറോ സംബന്ധമായ അസുഖത്തിന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 17 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി. 71797 രൂപ ചെലവായി.
സുരേന്ദ്രന്റെ കവറേജ് തീയതി 2016 ഫെബ്രുവരി 11 ആണെന്നും രോഗബാധിതനായത് 2018 ഫെബ്രുവരി ഏഴിനാണെന്നും കോര്പ്പറേഷന് കമ്മീഷനില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രേഷന് തീയതി മുതല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്ക് അര്ഹനാവുകയുള്ളൂവെന്നും കോര്പ്പറേഷന് അറിയിച്ചു.
എന്നാല്‍ തന്റെ സര്‍വീസ് 2016 ജനുവരി ഒന്നിന് ആരംഭിച്ചതായി പരാതിക്കാരന് അറിയിച്ചു. അന്നുമുതല്‍ ഇന്‍ഷ്വറന്‍സ് വിഹിതവും അടയ്ക്കുന്നുണ്ട്. സ്പെഷ്യലൈസ്ഡ് ചികിത്സയുടെ ആനുകൂല്യം ലഭിക്കാന്‍ രജിസ്ട്രേഷന് തുടങ്ങി രണ്ട് കൊല്ലം തികഞ്ഞിരിക്കണമെന്ന കോര്‍പ്പറേഷന്റെ തര്‍ക്കം നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: