മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ആയുര്‍വേദ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിലെ ദുര്‍ഗന്ധം അസഹ്യമായതോടെ നാട്ടുകാരും രോഗികളും പ്രതിഷേധവുമായി രംഗത്തെത്തി. മാസങ്ങളായി ആശുപത്രി വളപ്പിലെ ബയോഗ്യാസ് പ്ലാന്റ് മാലിന്യ ദുര്‍ഗ്ഗന്ധ കേന്ദ്രമായിരുന്നു. പ്രതിഷേധക്കാര്‍ക്കൊപ്പം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും കൂടിചേര്‍ന്നതോടെ നഗരസഭാ കൗണ്‍സിലര്‍മാരും മേയറും സ്ഥലത്തെത്തി മാലിന്യ നീക്കത്തിന് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്.
വര്ഷങ്ങളായിപ്ലാന്റിന്റെ ടാങ്കിലേക്ക് തള്ളുന്ന കഷായചണ്ടി അടക്കമുള്ള ആശുപത്രി മാലിന്യങ്ങള്‍ ചീഞ്ഞതോടെയാണ് ദുര്‍ഗന്ധം രൂക്ഷമായത്. നവീകരണത്തിന്റെ ഭാഗമായി പ്ലാന്റിലെ മാലിന്യ നീക്കത്തിനായി ടാങ്ക് പൊളിച്ചതാണ് പ്രശ്നമായത്. രൂക്ഷഗന്ധം വമിച്ചതോടെ ആശുപത്രിയിലെ കിടപ്പു രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങിപോയി.തുടര്‍ന്ന് മേയര്‍ മാലിന്യം നീക്കം ചെയ്യാന്‍ മൂന്നുലക്ഷം രുപ അനുവദിക്കുകയും ചെയ്തു.
എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മാലിന്യമാണ് ടാങ്കില്‍ ഉണ്ടായിരുന്നത്. പകല്‍ സമയത്തെ ദുര്‍ഗന്ധം കണക്കിലെടുത്ത് രാത്രിയിലാണ് മാലിന്യം നീക്കം ചെയ്തിരുന്നത്. 88 ലോഡ് മാലിന്യംനീക്കം ചെയ്തതോടെ അനുവദിച്ച തുക കടന്നതോടെ കരാറുകാരന് ജോലിനിര്‍ത്തി. വീണ്ടും ദുര്ഗന്ധമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ മാന്മാരായ പി.എം.ഹാരിസ് ,പ്രതിഭാ അന്‍സാരി, കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസ്,ഷീ ബലാല് എന്നിവരും മേയര്‍ക്കൊപ്പം എത്തി. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെയും, കരാറുകാരനെയും വിളിച്ചുവരുത്തി. ഇവരുമായി ചര്‍ച്ച നടത്തിയ ശേഷം അഞ്ചു ദിവസത്തിനകം പ്ലാന്റിലെ മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്ന് മേയര്‍ പറഞ്ഞു. മാലിന്യം നീക്കം ചെയ്ത ശേഷം പ്ലാന്റ് മൂടാനും ധാരണയായി. ഇനിയും 70 ലോഡ് മാലിന്യം ടാങ്കില്‍ ഉള്ളതായാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: