കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പോടെ ബംഗാളില്‍ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന കടുത്ത ആശങ്കയിലാണ് സിപിഎം. മിക്ക മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ടെങ്കിലും റായ്ഗഞ്ജിലെ സ്ഥാനാര്‍ഥി മുഹമ്മദ് സലീം മാത്രമേ ജയിക്കൂയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ജാദവ്പ്പൂരില്‍ മല്‍സരിക്കുന്ന ബികേഷ് ഭട്ടാചാര്യ ശക്തമായ മല്‍സരം കാഴ്ചവയ്ക്കുമെന്നല്ലാതെ ജയിക്കാന്‍ ഇടയില്ല. ഡയമണ്ട് ഹാര്‍ബറില്‍ ഫൗദ് ഹാലിമും രണ്ടാമതെത്തുമെന്നാണ് പ്രതീക്ഷ.34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ ഒരു സീറ്റെങ്കിലും ലഭിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത്.
മാര്‍ച്ചിലാണ് ഹബീബ്പൂര്‍ മാള്‍ദ സിപിഎം എംഎല്‍എയും ജനകീയ നേതാവുമായ ഖാഗന്‍ മുര്‍മു പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുര്‍മു ഇക്കുറി മാള്‍ദ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. കൊല്‍ക്കത്ത അലിമുദ്ദീന്‍ തെരുവിലെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനം ഇപ്പോള്‍ വിജനമാണ്.
ബംഗാളില്‍ ഒരിടത്തും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാണമൊന്നും കാണാനില്ല. ചുവരെഴുത്തില്ല, പോസ്റ്ററുകളുമില്ല. എല്ലായിടത്തും തൃണമൂല്‍ അല്ലെങ്കില്‍ ബിജെപിയുടെ താമര മാത്രമേ കാണാനുള്ളൂ. സിപിഎമ്മുകാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണ്.
നിലവില്‍ കൈവശമുള്ള നാലു സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സിപിഎമ്മിന് അത്തരം പ്രതീക്ഷ പോലുമില്ല. ഇപ്പോള്‍ ബംഗാളില്‍ നിന്ന് രണ്ട് എംപിമാരാണുള്ളത്. (മുര്‍ഷിദാബാദും റായ്ഗഞ്ജും) ഇക്കുറി വോട്ട് ശതമാനം കൂടുമെന്നാണ് കേന്ദ്ര കമ്മിറ്റിയംഗം മൃദല്‍ ദേ പറയുന്നത്. ആര്‍എസ്എസിന്റെ ശക്തി കൂടിയതാണ് തങ്ങളുടെ പതനകാരണമെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: