ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത ഗള്‍ഫിനെ വീണ്ടും ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതി കൂടുതല്‍ ശക്തമായി. ഇറാഖിലെ യുഎസ് എംബസിയിലെ, അടിയന്തര പ്രാധാന്യമില്ലാത്ത വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരോട് മടങ്ങാന്‍ അമേരിക്ക നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ കൈവിടുമെന്ന ഭീതിയിലാണ് നടപടി.
ബാഗ്ദാദിലെയും എര്ബിലെയാം വിസ സേവനങ്ങള്‍ തത്ക്കാലം നിര്‍ത്തി. ഇറാഖിലും സിറിയയിലും അതീവ ജാഗ്രത പുലര്‍ത്താനാണ് അമേരിക്ക സൈന്യത്തിന് നല്കിയ നിര്‍ദേശം. ഇറാന്റെ പിന്തുണയുള്ള വിഭാഗങ്ങള്‍ കനത്ത ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇത് യുഎഇക്കും സൗദിക്കും വലിയ വെല്ലുവിളിയാണെന്നും അമേരിക്ക കരുതുന്നു.
കഴിഞ്ഞ ദിവസം സൗദി കമ്പനിയായ ആരാംകോയുടെ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം സൗദിയുടെ എണ്ണടാങ്കറുകള്‍ ആക്രമിച്ചിരുന്നു. ഇത് ഇറാനാണെന്നാണ് അമേരിക്ക പറയുന്നത്. മേഖലയിലെ യുഎസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന് പദ്ധതിയിട്ടെന്നാണ് അമേരിക്കയുടെ അവകാശവാദം.
അതേസമയം, അമേരിക്ക മേഖലയില്‍ യുദ്ധ ഭീതി പടര്‍ത്തുകയാണെന്ന് ഇറാന് പ്രതികരിച്ചു. മേഖല തകര്‍ത്ത് തരിപ്പണമാക്കുന്ന ഒരു യുദ്ധം തങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ യുദ്ധത്തിനുള്ള ഒരു നീക്കവും തങ്ങള്‍ നടത്തുന്നില്ലെന്നും ഇറാന് വാദിക്കുന്നു. സൗദിയുടെ എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതും എണ്ണയുത്പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതും തങ്ങള്‍ അല്ലെന്നും ഇറാന് പറയുന്നു. അമേരിക്ക തങ്ങളുമായി അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്, യുദ്ധ ഭീതി പടര്‍ത്തുകയാണ്, ഇറാന് വക്താക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: