ന്യൂദല്‍ഹി: മമത സര്‍ക്കാരിന്റെ പിന്തുണയോടെ തൃണമൂലുകാര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടബംഗാളില് പ്രചാരണ സമയം തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു ദിവസം വെട്ടിക്കുറിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പ്രത്യേക അധികാരം ഉപയോഗിച്ച് കമ്മീഷന് നടപടി. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ നാളെ വൈകിട്ട് അഞ്ചിനായിരുന്നു പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇന്ന് രാത്രി പത്തു മണിക്ക് അവസാനിപ്പിക്കാനാണ് കമ്മീഷന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിറളിപൂണ്ട് മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി ജനാധിപത്യ സംവിധാനങ്ങളെ അടിച്ചമര്‍ത്തുകയാണ്. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവു പോലും മാനിക്കാതെ രാഷ്ട്രീയ എതിരാളികളെ ജയിലിലടച്ച മമത, ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വരെ കള്ളക്കേസുകള്‍ ചുമത്തി.
ബിജെപി വക്താവ് തേജീന്ദര്‍ സിങ് ബഗ്ഗയെ അകാരണമായി അറസ്റ്റ് ചെയ്ത അവര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് യോഗത്തിനും വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം അമിത് ഷായുടെ ജാദവ്പ്പൂരിലെ റാലിക്ക് അനുമതി നിഷേധിച്ച മമത അദ്ദേഹത്തിന്റെ ഹെലിക്കോപ്ടര്‍ ബംഗാളില്‍ ഇറങ്ങാന്‍ പോലും അനുവദിച്ചില്ല.
ഫേസ്ബുക്കില്‍ മമതയുടെ ചിത്രം പോസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് പ്രിയങ്ക ശര്‍മ്മയെ ജയിലിലടച്ചു. സുപ്രീംകോടതി പറഞ്ഞിട്ടുപോലും അവരെ മോചിപ്പിക്കാന്‍ തയാറായില്ല. ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് സംഗതി പുലിവാലാകുമെന്നു കണ്ട് അവരെ വിട്ടയയ്ക്കാന് മുതിര്‍ന്നത്.
അതിനിടെ, കഴിഞ്ഞ ദിവസം സംഘര്‍ഷത്തിനിടെ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തൃണമൂലുകാര്‍ തകര്‍ത്തതിന്റെ ഉത്തരവാദിത്തവും അമിത് ഷായുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണ് മമതയുടേത്. ഭീകരത വിളയാടുന്ന ജമ്മു കശ്മീരില്‍ പോലും നടക്കാത്ത തരത്തിലുള്ള അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. ഇക്കാര്യം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: