കാസര്‍കോട്: ആദ്യകാല സ്റ്റുഡിയോ ഉടമയും ജനസംഘം നേതാവും ഗുരുസ്വാമിയുമായിരുന്ന ടി. രാമന് മേനോന് എന്ന രാമ ഗുരുസ്വാമി (90) അന്തരിച്ചു. ബാങ്ക് റോഡിലെ അജന്ത സ്റ്റുഡിയോ ഉടമയായിരുന്നു. സ്വവസതിയായ ബീരന്ത് വയലിലെ അക്ഷയ നിവാസില്‍ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ്.
1958ല്‍ കാസര്‍കോട്ടെത്തിയ രാമന് മേനോന് ഗണപതി നായ്കിന്റെ ഉടമസ്ഥതയിലുള്ള അജന്ത സ്റ്റുഡിയോയില്‍ ജോലിക്കാരനായി. 1962ല്‍ സ്റ്റുഡിയോ ഗണപതിനായ്ക് രാമന്മേനോന് വിട്ടുനല്‍കി. കാസര്‍കോട്ടെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ്. തന്റെ കീഴില്‍ നിരവധി പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ജനസംഘം കാസര്‍കോട് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ്, 1982 ല്‍ ബിജെപി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ്, 1992ല്‍ വിഎച്ച്പി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടറായിരുന്നു.
അടിയന്തരാവസ്ഥക്കെതിരെ സമരം നടത്തി രണ്ടു മാസം ജയില്‍ വാസം അനുഭവിച്ചു. കാസര്‍കോട് ധര്‍മ്മശാസ്ത സേവാസംഘത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. രാമന്മേനോന് പതിറ്റാണ്ടുകളോളം കാല്‍നടയായി ശബരിമല തീര്‍ത്ഥാടക സംഘത്തെ നയിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ പതിവ് തെറ്റിക്കാതെ ശബരിമല ദര്‍ശനം തുടര്‍ന്നു. ജനസംഘ കാലം തൊട്ട് കെ.ജി. മാരാര്‍, പി. പരമേശ്വരന്, ഒ. രാജഗോപാല്‍, പി.പി. മുകുന്ദന്, കെ. രാമന്‍പിള്ള തുടങ്ങിയവര്‍ കാസര്‍കോട്ടെത്തുമ്പോള്‍ താമസിച്ചിരുന്നത് രാമന് മേനോന്റെ വീട്ടിലായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജമായിരുന്നു രാമഗുരുസ്വാമി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനി പരേതയായ സാവിത്രിയാണ് ഭാര്യ. മകന്: ഹരികൃഷ്ണന് (അജന്ത സ്റ്റുഡിയോ). മരുമകള്‍: രജിനി കൂഡ്ലു. സഹോദരി: പരേതയായ കമലാക്ഷി. സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് കേളുഗുഡ്ഡെ പൊതുശ്മശാനത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: