കോഴിക്കോട്: പശ്ചിമബംഗാളില്‍ മമത ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. നിയമവ്യവസ്ഥയെയും നീതിന്യായ സംവിധാനത്തെയും മമത വെല്ലുവിളിക്കുകയാണ്. ജനാധിപത്യ ധ്വംസനം നടത്തുന്ന സംഘമായി വിശാലസഖ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കു നേരെ കൊല്‍ക്കത്തയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വായമൂടിക്കെട്ടി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നുറപ്പായതോടെ വിശാലസഖ്യം എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ബിജെപിക്കെതിരെ മമതയുള്പ്പെടെയുള്ളവര് തിരിയുന്നത്. ബിജെപി പ്രവര്‍ത്തകര്‍ ജീവന് പണയം വച്ചാണ് മമതയുടെയും വിശാലസഖ്യത്തിന്റെയും ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ പ്രതികരിക്കുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സമിതിഅംഗങ്ങള്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച ഭാരവാഹികള്‍, കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: