പഴയ രാജകുമാരന്മാരുടെ പകിട്ടില്ല. കിരീട പ്രതീക്ഷയില്‍ മുന്നിലുമല്ല. എങ്കിലും ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍,ജെയ്സണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ് എന്നീ താരങ്ങളാല്‍ സമ്പന്നമാണ് വിന്‍ഡീസ് ടീം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കരീബിയന്‍ ടീമായ വിന്‍ഡീസിന് വലിയ കഥ പറയാനുണ്ട്. 1975, 1979 വര്‍ഷങ്ങളില്‍ വിജയത്തിന്റെ പര്‍വ്വതം ചവിട്ടികയറിയ വിന്‍ഡീസ് പിന്നീട് തകര്‍ന്നടിഞ്ഞു. ഓരോ ലോകകപ്പിലും തോല്‍വിയുടെ കഥകളായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്.
1975ലും 1979ലും പകരം വക്കാനാകാത്ത ടീമായി മാറി. ഏതു ടീമിനെയും എവിടെയും തോല്‍പ്പിക്കുന്നവര്‍. ക്ലിവ് ലോയ്ഡ്, വിവ് റിച്ചാര്‍ഡ്സ്, ആന്‍ഡി റോബേര്‍ട്ട്സ് എന്നിവര്‍ ഇതിഹാസ പദവിയിലേക്കെത്തിയ കാലഘട്ടം.
എണ്‍പതുകളുടെ തുടക്കം മുതലായിരുന്നു ടീമിന്റെ തകര്‍ച്ച. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ അവര്‍ 1983ല്‍ ഇന്ത്യക്കു മുന്നില്‍ വീണു. 43 റണ്‍സിനായിരുന്നു ഇന്ത്യയുടെ കന്നി കീരീട നേട്ടം. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി നടന്ന 1987 ലോകകപ്പില്‍ അവര്‍ അവസാന നാലില്‍ പോലും ഇടം നേടിയില്ല. കിരീടം അകന്നുനിന്ന വര്‍ഷങ്ങളായിരുന്നു പിന്നീടങ്ങോട്ട്. അവസാന എട്ടില്‍ ഇടം നേടാന്‍പോലും അവര്‍ വിഷമിച്ചു.
ഇത്തവണയും കിരീടമെന്ന വലിയ ലക്ഷ്യം വിന്‍ഡീസിനു മുന്നിലില്ല. അവസാന നാലില്‍ എത്തിയാല്‍ പോലും ടീമിന് ആശ്വസിക്കാം. ലോക ക്രിക്കറ്റില്‍ ആരും കൊതിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ട്. കുട്ടി ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാര് എത്രത്തോളം ലോകകപ്പില്‍ പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം.
സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നയിക്കുന്ന ബാറ്റിങ്ങ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന താരങ്ങള്‍ ഏറെ. കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഷിമ്രോണ്‍ ഹേറ്റ്മയര്‍, ആന്ദ്രെ റസല്‍, ഷായ് ഹോപ്പ് എന്നിവര്‍ ഏതു ബൗളിങ് നിരെയും അടിച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍. നിലവില്‍ മികച്ച ഫോമിലാണ് ഗെയില്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഗെയില്‍ പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് 490 റണ്‍സ് നേടി. ഗെയില്‍ മികച്ച തുടക്കം നല്കിയാല് വിന്‍ഡീസിന് ആശ്വസിക്കാം. മധ്യനിരയില്‍ നിന്നു കളിക്കാന്‍ ഹേറ്റ്മയറും ഡാരന്‍ ബ്രാവോയുമുണ്ട്.
ഓള് റൗണ്ടര്‍മാരുടെ ധാരാളിത്തമാണ് വിന്‍ഡീസിന്റെ കരുത്ത്. ആഷ്ലി നേഴ്സ്, ആന്ദ്രെ റസല്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ജെയ്സണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാന്‍ പോന്നവര്‍. പരിചയസമ്പന്നനായ കെമാര്‍ റോച്ച് നയിക്കുന്ന ബൗളിങ്ങ് നിരയും ഫോമില്‍. റോച്ചിനൊപ്പം ഷാനോണ്‍ ഗബ്രിയേല്‍, ഒഷെയ്ന് തോമസ് എന്നിവര്‍ പോസ് ബൗളര്‍മാരായി ടീമിലെത്തും. മികച്ച സ്പിന്നറുടെ അഭാവമാകും വിന്‍ഡീസിനെ കുഴക്കുക.
വെസ്റ്റ് ഇന്‍ഡീസ് ടീം: ജെയ്സണ്‍ ഹോള്‍ഡര്‍ (നായകന്), ക്രിസ് ഗെയില്‍, ഡാരന്‍ ബ്രാവോ, എവിന്‍ ലൂയിസ്, ഷിമ്രോന്‍ ഹേറ്റ്മയര്‍, ആഷ്ലി നേഴ്സ്, ഫാബിയന്‍ അലന്, ആന്ദ്രെ റസല്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, നിക്കോളാസ് പൂരന്, ഷായ് ഹോപ്പ്, കെമാര്‍ റോച്ച്, ഒഷെയ്ന് തോമസ്, ഷാനോണ്‍ ഗബ്രിയേല്‍, ഷല്‍ഡന്‍ കോട്രല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: